ഇഎംസിന്റെ സ്മരണകള്‍ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്; മുഖ്യമന്ത്രി

ഇഎംസിന്റെ സ്മരണകള്‍ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഖാവിന്റെ ധൈഷണിക സംഭാവനകളും രാഷ്ട്രീയ ജീവിതവും പുതിയ വെല്ലുവിളികളെ നേരിടാന്‍ ദിശാബോധവും കരുത്തും പകരുന്നവയാണെന്നും ഇഎംഎസ് ദിനത്തില്‍ പങ്കുവച്ച കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക കേരള ചരിത്രത്തില്‍ ഇ എമ്മിനുള്ള സ്ഥാനം അനുപമമാണ്. ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകര്‍ത്തും അസമത്വത്തില്‍ അധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങളുടെ വേരുകളറുത്തും നീതിയുടേയും സമത്വത്തിന്റേയും വെളിച്ചം ഈ നാടിനു പകരുന്നതില്‍ അദ്ദേഹം വഹിച്ച പങ്കു നിര്‍ണ്ണായകമാണ്. സഖാവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യത്തെ മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്‌കരണമുള്‍പ്പെടെയുള്ള വിപ്ലവകരമായ നയങ്ങളാണ് അതു സാധ്യമാക്കിയത്.

വിജ്ഞാന സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സ്വപ്നം കാണാന്‍ ഇന്ന് കേരളത്തെ പ്രാപ്തമാക്കുന്നത് സാര്‍വത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം ഉറപ്പു വരുത്താന്‍ ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളുടെ അടിത്തറയില്‍ നിന്നു കൊണ്ടാണ്. ആരോഗ്യമേഖലയിലുള്‍പ്പെടെ കേരളം ഇന്നനുഭവിക്കുന്ന സൗകര്യങ്ങള്‍ക്കു പിന്നില്‍ സഖാവിന്റെ ദീര്‍ഘവീക്ഷണവും രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ട്.

യാഥാസ്ഥിതിക ശക്തികള്‍ക്കെതിരെ കര്‍ക്കശമായ നിലപാടെടുത്ത ഇ.എം.എസ് കേരള സമൂഹത്തെ മതനിരപേക്ഷതയുടെ ഇടമായി നിലനിര്‍ത്താന്‍ നിരന്തരം പ്രയത്‌നിച്ചു. കേരള രാഷ്ട്രീയത്തിനപ്പുറം ലോകത്തിന്റെ ചലനങ്ങള്‍ സൂക്ഷ്മായി നിരീക്ഷിച്ചിരുന്ന ഇ.എം.എസിന്റെ അസാധാരണമായ ധിഷണയും പാണ്ഡിത്യവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നാടിന്റെയാകെയും ചരിത്രത്തെ സ്വാധീനിച്ചു.

ഒരേ സമയം അസമാന്യനായ തത്വചിന്തകനായും താരതമ്യങ്ങള്‍ക്കതീതനായ നേതാവായും ഇന്ത്യയിലെ തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ അദ്ദേഹം തിളങ്ങി നില്‍ക്കുന്നു. സഖാവ് ഇ.എം.എസ് പകര്‍ന്ന പാഠങ്ങള്‍ ഹൃദിസ്ഥമാക്കി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. സമത്വസുന്ദരമായ ലോകത്തിനായി ഒത്തൊരുമിച്ചു പോരാടുമെന്ന് ഇഎംഎസ് സ്മൃതിയെ മുന്‍നിര്‍ത്തി പ്രതിജ്ഞ ചെയ്യാം – മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News