
റഷ്യ–യുക്രൈൻ യുദ്ധം നാലാമത്തെ ആഴ്‌ചയിലേക്കു കടക്കുമ്പോൾ യുക്രൈനില്‍ ആദ്യമായി കിൻസൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചുവെന്ന് റഷ്യ. ഇവാനോ ഫ്രാൻകിവ്‌സ്‌ക് പ്രദേശത്ത് യുക്രൈന്‍ സൈന്യം മിസൈലുകളും യുദ്ധോപകരണങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭ അറ തകർത്തതായി റഷ്യൻ പ്രതിരോധ വക്താവ് മേജർ ജനറൽ ഇഗർ കൊനാഷെൻകോവ് പറഞ്ഞു.
കരിങ്കടലിനു സമീപം ഒഡേസ തുറമുഖത്ത് യുക്രൈന്‍റെ സൈനിക സംവിധാനം തകർക്കാൻ ബാസ്റ്റ്യൻ മിസൈൽ ഉപയോഗിച്ചതായും ഇഗർ അറിയിച്ചു. മരിയൂപോളിലെ സ്റ്റീൽ പ്ലാന്റും ആക്രമണത്തിൽ തകർന്നു.
സിപോസിയ ആണവനിലയമുള്ള മേഖലയിൽ യുക്രൈന്‍ സൈന്യം 38 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. റഷ്യയുമായി 10 മാനുഷിക ഇടനാഴികൾക്കുകൂടി ധാരണയായെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെരെഷ്‌ചുക് അറിയിച്ചു.
സംഘർഷം രൂക്ഷമായ മരിയൂപോൾ, കീവ്, ലുഹാൻസ്‌ക് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെയാണിത്. നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖെർസനിലേക്കുള്ള മാനുഷിക സഹായവും എത്തിക്കുമെന്ന് ഐറിന പറഞ്ഞു.
റഷ്യ സൈനിക നടപടി തുടങ്ങിയശേഷം 112 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈന്‍ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് അറിയിച്ചു. 140 കുട്ടികൾക്ക് പരിക്കേറ്റു. യുഎൻ കണക്ക് അനുസരിച്ച് 15 ലക്ഷം കുട്ടികളാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here