നാടക സാംസ്കാരിക പ്രവർത്തകൻ മധുമാഷിന് വിട. ടൗൺഹാളിൽ പൊതു ദർശനത്തിന് ശേഷം 10.30 ഓടെ വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. അസുഖ ബാധിതനായി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.
പ്രസിദ്ധമായ ‘അമ്മ’ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള കേരള നാടക ചരിത്രത്തില്‍ തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനൊപ്പം നിര്‍ത്താവുന്ന ചരിത്ര പ്രസക്തിയുള്ള നാടകമാണ് അമ്മ.
ഇന്ത്യ 1974, പടയണി, സ്പാര്‍ട്ടക്കസ്സ്, കറുത്ത വാര്‍ത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. 1948 ഒക്ടോബര്‍ 12ന് കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും പത്താമത്തെ മകനായി അത്താണിക്കലിലാണ് ജനനം.സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ട്രെയിനിങ് കോളേജില്‍നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. അക്കാലത്ത് നക്സല്‍ പ്രസ്ഥാനവുമായി അടുത്ത അദ്ദേഹം അതിന്റെ പ്രവര്‍ത്തകനായി.
അരങ്ങിലെ ഒരു നിഷേധിയായിരുന്നു അയാൾ. ആഘോഷിക്കപ്പെട്ട മറ്റു പല അനാർക്കിസ്റ്റുകളുടേതു പോലെ ആഘോഷമായിരുന്നില്ല മധുമാഷിന്റെ അരാജകജീവിതം. അതിൽ സൂക്ഷ്മ രാഷ്ട്രീയം ഉള്ളടങ്ങിയിരുന്നു. ജോൺ ഏബ്രഹാമിനെയും സുരാസുവിനെയും അനുകരിച്ചതു കൊണ്ടു മാത്രം ആർക്കും ജോണിനെപ്പോലെയോ സുരാസുവിനെപ്പോലെയോ ആകാൻ കഴിയില്ലെന്നു മധുമാഷ് പറയാറുണ്ടായിരുന്നു. ‘ജോണും സുരാസുവുമൊക്കെ സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. സ്ത്രീകളോട് നന്നായി പെരുമാറിയിരുന്നു’- മധുമാഷ് പലപ്പോഴും ഓർമിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here