കൊവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

കൊവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന. വൈറസ് ബാധ ആഗോളതലത്തില്‍ വര്‍ധിക്കാന്‍ കൊവിഡിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒരു കാരണമായെന്നും ഡബ്ല്യു.എച്ച്.ഒയുടെ കൊവിഡ് ടെക്നിക്കല്‍ മേധാവി മരിയ വാൻ കെർഖോവെ വിശദീകരിച്ചു.

കൊവിഡിനെ കുറിച്ച് പ്രധാനമായും മൂന്നു തെറ്റിദ്ധാരണകളാണ് പരക്കുന്നതെന്ന് മരിയ ചൂണ്ടിക്കാട്ടി. കൊവിഡ് മഹാമാരി അവസാനിച്ചു, ഒമൈക്രോണിനെ പേടിക്കാനില്ല, ഇത് കൊവിഡിന്‍റെ അവസാന വകഭേദമാണ് എന്നിങ്ങനെയുള്ള തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുകയാണ്. ഇത് വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുകയും വൈറസ് വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് മരിയ വാൻ കെർഖോവെ പറഞ്ഞു.

വാക്സിനേഷന്‍റെ ആവശ്യകതയെക്കുറിച്ച് ലോകാരോഗ്യ സംഘടന ഊന്നിപ്പറയുന്നു. കൊവിഡ് മരണം തടയുന്നതില്‍ വാക്സിനേഷന്‍ അവിശ്വസനീയമാം വിധം ഫലപ്രദമാണെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി.

BA.2 ആണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദം. BA.1നെ അപേക്ഷിച്ച് BA.2ന്‍റെ തീവ്രതയിൽ വലിയ മാറ്റമില്ല. പക്ഷേ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് മരണസംഖ്യയും കൂടുമെന്ന ആശങ്ക ഡബ്ല്യു.എച്ച്.ഒ പങ്കുവെയ്ക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആഗോള തലത്തില്‍ കൊവിഡ് കോസുകളിലുണ്ടായ വര്‍ധന പരിശോധിക്കുമ്പോള്‍ കോവിഡ് മുക്ത ലോകം അടുത്ത കാലത്തൊന്നും സാധ്യമാകില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ നല്‍കുന്ന മുന്നറിയിപ്പ്. ആഗോളതലത്തിൽ കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ എട്ടു ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്.

11 മില്യണ്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലും ദക്ഷിണ കൊറിയയിലും കൊവിഡ് കേസുകളില്‍ 25 ശതമാനം വര്‍ധനയുണ്ടായി. മരണ നിരക്കില്‍ 27 ശതമാനം വര്‍ധനയുണ്ടായെന്നും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പില്‍ നിന്ന് വരുന്നതും മറ്റൊരു കൊവിഡ് തരംഗത്തിന്‍റെ സൂചനകളാണ്. ഓസ്ട്രിയ, ജർമനി, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, യു.കെ എന്നിവിടങ്ങളിൽ മാർച്ച് ആദ്യം മുതൽ കൊവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News