വധഗൂഢാലോചനക്കേസിൽ ദിലീപിനെ സഹായിച്ച സൈബർ ഹാക്കർ സായ് ശങ്കറിൻ്റെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു . മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചതിനുള്ള പ്രതിഫലം ദിലീപിൽ നിന്ന് ഇയാൾ കൈപ്പറ്റിയോ എന്നറിയുന്നതിന് പരിശോധന. ഇതിനിടെ യുവ വ്യവസായിയെ വീഡിയോ കോൾ വിളിച്ച് തോക്കുചൂണ്ടി സായ് ശങ്കർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
വധഗൂഢാലോചനക്കേസിൽ തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിന് ദിലീപിൽ നിന്നും സായ് ശങ്കർ എത്ര രൂപ കൈപ്പറ്റി എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് ഇതിൻ്റെ ഭാഗമായി സായ് ശങ്കറിൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു.
സായ് ശങ്കർ കൊച്ചിയിൽ താമസിച്ചതിൻ്റെ ഹോട്ടൽ ബില്ലുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഫോണിലെ വിവരങ്ങൾ നശിപ്പിച്ച ദിവസങ്ങളിലാണ് കൊച്ചിയിലെ മുന്തിയ ഹോട്ടലിൽ സായ് ശങ്കർ തങ്ങിയത്.
12,500 രൂപ പ്രതിദിന വാടകയുള്ള ഹോട്ടലിലെ ബില്ല് ആരാണ് നൽകിയതെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സായ് ശങ്കറിനെ ദിലീപിന് പരിചയപ്പെടുത്തിയത് ദിലീപിൻറെ അഭിഭാഷകനാണ് എന്നും വ്യക്തമായി. മറ്റൊരു തട്ടിപ്പ് കേസിൽ തന്നെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി ബൈജു പൗലോസിനോട് സായ് ശങ്കറിന് മുൻവൈരാഗ്യം ഉള്ള വിവരം അഭിഭാഷകന് അറിയാമായിരുന്നു.
ഡി വൈ എസ്പി ബൈജു പൗലോസിനെ സായി ശങ്കർ തോക്കുമായി പിന്തുടർന്നു എന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ചായിരുന്നു സംഭവം . ബൈജു പൗലോസിൻ്റെ മൊബൈൽഫോൺ ലൊക്കേഷനുകൾ സായിശങ്കർ ഇതിനായി ശേഖരിച്ചതായും കണ്ടെത്തി .
ഇതിനിടെ സായി ശങ്കരനെതിരെ മറ്റൊരു കേസ് കൂടി നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്തു. വ്യവസായിയായ മിൽ ഹജിനെ വീഡിയോ കോൾ വിളിച്ചു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതിനാണ് പുതിയ കേസ്. ഇതിൻറെ വീഡിയോ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു . കടമായി നൽകിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനായിരുന്നു
മിൽഹജ്ജിനെതിരെ ഇയാൾ തോക്കുചൂണ്ടിയത്. ഇതിനിടെ പൊലീസ് പീഡനം ആരോപിച്ച് സായിശങ്കർ നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here