അടി കിട്ടേണ്ട സമരമാണ്, നടക്കുന്നത് രാഷ്ട്രീയ സമരം; പൊലീസ് സംയമനം പാലിച്ചുവെന്ന് കോടിയേരി

അടി കിട്ടേണ്ട സമരമാണ് ഇന്നലെ നടന്നതെന്ന് കെ റെയില്‍ വിരുദ്ധ സമരത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരക്കാര്‍ക്കെതിരെ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. കെ റെയിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല. ഇപ്പോൾ നടക്കുന്നത് ഹൈക്കോടതി വിധിക്ക് എതിരായ സമരമാണെന്നും കോടിയേരി പറഞ്ഞു.

ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നം പ്രത്യേകം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി മാത്രമേ ഭൂമി ഏറ്റെടുക്കൂ. സാമൂഹ്യ ആഘാത പഠനത്തിനുള്ള കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഒന്നും സമ്മതിക്കില്ല എന്നാണ് നിലപാട്. രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടും. ഇന്നലെ നടത്തിയ കാര്യങ്ങള്‍ കണ്ടില്ലേ.

കലക്ട്രേറ്റില്‍ കയറി കല്ലിടുക, സെക്രട്ടേറിയറ്റില്‍ കയറി കല്ലിടുക. ശരിക്കും അടി കിട്ടേണ്ട സമരമല്ലേ ഇന്നലെ നടത്തിയത്? പക്ഷേ പൊലീസ് സംയമനം പാലിച്ചില്ലേ? ജനങ്ങള്‍ക്കെതിരായ യുദ്ധമല്ല ഉദ്ദേശിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്ത് ഇറക്കുകയാണ്. എടുത്തുകൊണ്ടുപോയെന്ന് കരുതി കല്ലിന് ക്ഷാമമൊന്നുമില്ല. കേരളത്തില്‍ കല്ലില്ലെങ്കില്‍ അടുത്ത സംസ്ഥാനത്തുപോയി കല്ലുകൊണ്ടുവരും”- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് എൽഡിഎഫ് തീരുമാനം. കോട്ടയം മാടപ്പള്ളിയിലെ കെ റെയിൽ പ്രക്ഷോഭത്തിനെതിരെ വൈകിട്ട് ചങ്ങനാശ്ശേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരും. പ്രതിഷേധങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഇന്നും സിപിഎം നേതാക്കള്‍ നടത്തിയത്. വെടിവെപ്പുണ്ടാക്കി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എ കെ ബാലൻ ആരോപിച്ചു. സമരക്കാരെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് ഇ പി ജയരാജനും എം എം മണിയും രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel