പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിച്ച ഭഗത് സിംഗ് ,രാജ്ഗുരു ,സുഖ്‌ദേവ് എന്നിവരുടെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ ധീരപോരാളികള്‍ പകര്‍ന്ന വിപ്‌ളവച്ചൂട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കുറയുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
ഭഗത് സിംഗ് ,രാജ്ഗുരു ,സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിനമാണ് മാര്‍ച്ച് 23. എം എ ബേബി തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ധീരരക്തസാക്ഷികളെ സ്മരിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ് ,രാജ്ഗുരു ,സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23. ഭഗത് സിംഗ്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ ധീരപോരാളി പകര്ന്ന വിപ്ളവച്ചൂട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുറയുന്നില്ല . ഇരുപത്തിമൂന്നാം വയസ്സില് ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിനായി രക്ത സാക്ഷിയായ ധീര ദേശാഭിമാനിയാണ് ഭഗത് സിംഗ്.
ബ്രിട്ടീഷുകാര്ക്കെതിരെ പോരാട്ടം സംഘടിപ്പിച്ചതിന്റെ പേരില് 1931 മാര്ച്ച് 23നാണ് ഭഗത് സിംഗിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്. ഭഗത് സിംഗിനൊപ്പം രക്തസാക്ഷിത്വം വരിക്കാൻ സുഖ്ദേവും രാജ്ഗുരുവുമുണ്ടായിരുന്നു.
1907 സെപ്റ്റംബര് 28ന് പഞ്ചാബിലാണ് ഭഗത് സിംഗ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ കുഷന്സിംഗിന്റെയും വിദ്യാവതിയുടെയും പുത്രന് പോരാട്ട വീര്യം മാതാപിതാക്കള് തന്നെയാണ് പകർന്ന് നൽകിയത് .
കുട്ടിക്കാലത്തേ ധീരനായിരുന്നു ഭഗത് സിംഗ്. ബ്രിട്ടീഷുകാര്ക്കെതിരെ ആയുധമേന്തി പോരാടണമെന്ന നിശ്ചയ ദാര്ഢ്യം കുഞ്ഞു നാളിലേ ആ മനസ്സിലുണ്ടായിരുന്നു.അച്ഛനും സുഹൃത്തും നടക്കാന് പോകുമ്പോള് ഒരിക്കല് കൊച്ചു ഭഗത്തും കൂടെ പോയി. നടന്നു നടന്ന് ഒരു വയല് വരമ്പിലൂടെ അവര് പോവുകയായിരുന്നു. പിന്നില് നടന്നിരുന്ന കുഞ്ഞിന്റെ കാലൊച്ച കേള്ക്കാതിരുന്നപ്പോള് അച്ഛന് തിരിഞ്ഞു നോക്കി.ഭഗത്ത് വയല് വരമ്പില് കുത്തിയിരിക്കുകയായിരുന്നു. എന്തു പറ്റി എന്നു തിരക്കിയപ്പോള് ഞാനിവിടെയെല്ലാം തോക്കുകള് കൃഷി ചെയ്യും എന്നായിരുന്നു കൊച്ചു ഭഗത്തിന്റെ മറുപടി.1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല വിദ്യാർത്ഥിയായ ഭഗത്തിന്റെ മനസ്സില് ആഴത്തില് മുറിവേല്പ്പിച്ചിരുന്നു. അവിടത്തെ ചോരയില് കുതിര്ന്ന ഒരുപിടി മണ്ണ് അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു.കുട്ടിക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോടും മാർക്സിസത്തോടും അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടമാണ് നല്ലതെന്ന് കുഞ്ഞു ഭഗത് വിശ്വസിച്ചു .1926 ല് ഭഗത് സിംഗ് നൗജവാന് ഭാരത് സഭ രൂപീകരിച്ചു. രണ്ടു വര്ഷത്തിനു ശേഷം നൗജവാന് ഭാരത് സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാന് സോഷ്യലിസ്റ്റ് റിപ്പബ്ളിക്കന് അസോയിയേഷന് എന്ന വിപ്ളവ രാഷ്ട്രീയപ്പാര്ട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയില് നിന്നു പുറത്താക്കുക, സമത്വാധിഷ്ഠിതമായ സ്വതന്ത്രഭരണം സ്ഥാപിക്കുക – ഇതായിരുന്നു ഭഗത് സിംഗിന്റെ ലക്‌ഷ്യം .1929 ഏപ്രില് എട്ടിന് തൊഴില് തര്ക്ക ബില്ലും പൊതു ബില്ലും സുരക്ഷാ ബില്ലും അവതരിപ്പിക്കാനിരിക്കെ ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ളി മന്ദിരം ഭഗത് സിങും കൂട്ടരും ആക്രമിച്ചു.ബോംബെറിഞ്ഞെന്നാണ് പരാമർശിക്കപ്പെടുന്നെങ്കിലും വളരെ ആഘാതശേഷി കുറഞ്ഞ പടക്കം പോലെയുള്ള വസ്തുക്കളാണ് ഉപയോഗിച്ചത്.ആർക്കും പരിക്കേൽക്കാത്ത വിധമാണ് ഇത് പൊട്ടിച്ചത്.അതിന് ശേഷം രക്ഷപ്പെടാൻ ഉദ്യമിക്കാതെ സുരക്ഷാഭടന്മാരുടെ അറസ്റ്റിന് ഭഗത് സിങ്ങും കൂട്ടരും വിധേയരാകുകയും ചെയ്തു.ജനാധിപത്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ കരിനിയമങ്ങൾ കാര്യമായ ചർച്ച കൂടാതെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ളിയിൽ പാസാക്കി എടുക്കുവാനുള്ള ബ്രട്ടീഷ് സാമ്രാജ്യത്വ നീക്കത്തിനെതിരെ ജനശ്രദ്ധ ആകർഷിക്കുവാനും പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഉയർത്തിവിടാനും പ്രയോജനപ്പെടുമെങ്കിൽ എന്ന ചിന്തയിലാണ് ഈ സാഹസത്തിനു അവർ മുതിർന്നത്.ജയിലിലായ ഭഗത് സിംഗിന്റെയും കൂട്ടുകാരുടെയും പേരില് കേസ് രജിസ്റ്റര് ചെയ്തു. വിചാരണ പ്രഹസനത്തിനു ശേഷം ആ ധീരദേശാഭിമാനികളെ ബ്രട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി.രക്തസാക്ഷിത്വതിലേക്ക് നടന്നടുക്കുമ്പോള് , മരണത്തിന്റെ മുന്പില് കറുത്ത മൂടുപടം തനിക്കാവശ്യമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.തൂക്കുകയര് വരണമാല്യം പോലെ കഴുത്തിലണിഞ്ഞ് വിപ്ലവം ജയിക്കട്ടെ ,സാമ്രാജ്യത്വം തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കിയാണ് ഭഗത് സിംഗ് രക്തസാക്ഷി ആയത് .ഭഗത് സിംഗ് എന്ന പേരിനോട് ഒപ്പം നാം ഓർമിക്കേണ്ട രണ്ടു പേരുകളാണ് സുഖ് ദേവും ,രാജ് ഗുരുവും.ഈ ധീര രക്ത സാക്ഷികളുടെ ഉറ്റ സഖാക്കൾ ആയിരുന്ന പണ്ട്ടിറ്റ് ശിവ വർമ്മയും ,പണ്ടിട്റ്റ് കിഷോരിലാലും അവിഭക്ത കമ്മുണിസ്റ്റു പാർട്ടിയുടെയും പിന്നീട് സി പി ഐ എമ്മിന്റെ യും ഭാഗമായാണ് പ്രവർത്തിച്ചത് എന്ന കാര്യം ആവേശം പകരുന്നു .1980 ൽ പഞ്ചാബിലെ ലുധിയാനയിൽ വച്ച് DYFI യുടെ രൂപികരണ സമ്മേളനം നടക്കുമ്പോൾ അവർ ഇരുവരും അവിടെ സന്നിഹിതരായിരുന്നു .ധീര വിപ്ലവകാരി ഭഗത് സിബ്ങ്ങിന്റെ ത്യാഗോജ്വല സമര പാരമ്പര്യം ഡി വൈ എഫ് ഐ യ്ക്കും കമ്മ്യുണിസ്റ്റുകൾക്കും അവകാശപ്പെട്ടതാണെന്ന് അവർ ഇരുവരും ലുധിയാന സമ്മേളനത്തിൽ പ്രഖ്യാപിച്ചത് കോരി തരിപ്പോടെ കേട്ടിരുന്ന നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ് .സ്വാതന്ത്യ സമരത്തെ ഒറ്റുകൊടുക്കുകയും തടവറകളിൽ നിന്നും ബ്രിട്ടീഷ് കാർക്ക് മാപ്പെഴുതി നൽകി ജയിൽ മോചിതരായി പുറത്ത്‌വരുകയും ചെയ്തവർ രാജ്യസ്നേഹത്തെക്കുറിച്ചു സംസാരിക്കുന്ന ഇക്കാലത്ത് മനുഷ്യസ്നേഹികളും ദേശസ്നേഹികളുമായിരുന്ന ഈ അനശ്വര രക്തസാക്ഷികൾ നമുക്ക് പോരാട്ടവീര്യവും വഴിവെളിച്ചവും പകരും. ആ അനശ്വര രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here