സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൻ്റെ പരിശീലനം തുടങ്ങി.കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് പരിശീലനം. സ്വന്തം തട്ടകത്തില്‍ ഇത്തവണ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് കേരള ടീം.
മുപ്പതംഗ ടീമിന്‍റെ ക്യാമ്പാണ് കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ തുടങ്ങിയത്. അന്തിമ ടീമിൽ 20 പേർ ഇടം പിടിക്കും. ടൂര്‍ണ്ണമെന്‍റിൻ്റെ ഒരാഴ്ച മുമ്പാകും ടീം പ്രഖ്യാപനം. ഇത്തവണ മലപ്പുറത്തും മഞ്ചേരിയിലുമായാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട്. ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെയാണ് ടൂര്‍ണ്ണമെന്‍റ്. മികച്ച താരങ്ങളോടെയാണ് കേരളം സന്തോഷ് ട്രോഫിക്കായി തയ്യാറെടുക്കുന്നത്. സ്വന്തം നാട്ടിൽ കിരീടത്തിൽ കുറഞ്ഞതൊന്നും കേരളം ലക്ഷ്യമാക്കുന്നില്ല. പരിചയസമ്പന്നനായ പരിശീലകൻ ബിനോ ജോർജിന് കീഴിലാണ് ആതിഥേയർ ഫൈനൽ റൗണ്ടിന് തയ്യാറെടുക്കുന്നത്.
കഴിഞ്ഞ തവണ ഫൈനല്‍ റൗണ്ടിലേക്ക് കേരളം യോഗ്യത നേടിയെങ്കിലും കൊവിഡ് മൂലം ടൂര്‍ണ്ണമെന്‍റ് നടന്നില്ല. ശക്തരായ പഞ്ചാബ്, ബംഗാള്‍,മേഘാലയ , രാജസ്ഥാന്‍ എന്നിവര്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് കേരളം. 16 ന് രാജസ്ഥാനുമായാണ് കേരളത്തിൻ്റെ ആദ്യ മത്സരം ആറ് തവണ സന്തോഷ് ട്രോഫി ഉയര്‍ത്തിയ കേരളം 2018 ലാണ്
അവസാനമായി കിരീടം നേടിയത്.
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് അവസാനമായി കേരളത്തില്‍ നടന്നത് 2014 ല്‍ കൊച്ചിയിൽ. അന്ന് ഫൈനലില്‍ സര്‍വ്വീസസിനോട് ഷൂട്ടൗട്ടിൽ കേരളം കീഴടങ്ങി. ഇത്തവണ കാൽപന്ത് കളിയുടെ തട്ടകമായ മലപ്പുറത്ത് കേരളം കിരീടം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here