ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 10 അഭയാർഥികൾ കൂടി തമിഴ്‌നാട്ടിൽ എത്തി. ബോട്ടിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന ഇവരെ രാമേശ്വരം ധനുഷ്കോടിക്കടുത്ത് കോസ്റ്റ് ഗാർഡാണ് കണ്ടെത്തിയത്. വിശന്നുകരയുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ കൂടി വഴിയില്ലാതായതോടെയാണ് ഇന്ത്യയിലേക്കുള്ള കടത്തുബോട്ടിൽ കയറിയതെന്ന് അഭയാർത്ഥികൾ പറഞ്ഞു. നാല് മാസം പ്രായമുള്ള കുഞ്ഞടക്കം 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
മാന്നാർ മേഖലയിലുള്ള ജെട്ടിയിൽ നിന്നുമാണ് അഭയാർത്ഥികൾ ബോട്ട് കയറിയത്. ഇന്ത്യയിലെത്തിക്കാൻ 50000 രൂപ ഈടാക്കി. രാത്രി വൈകി രാമേശ്വരത്തിന് അടുത്തുള്ള ദ്വീപിൽ നിന്നാണ് അഭയാർത്ഥികൾ കോസ്റ്റ്ഗാർഡിന്‍റെ പിടിയിലാകുന്നത്.
ഇതോടെ ഇന്ത്യൻ തീരത്തെത്തിയ ശ്രീലങ്കൻ അഭയാർത്ഥികളുടെ എണ്ണം 16 ആയി. ശ്രീലങ്കൻ പ്രതിസന്ധി മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അഭയാർത്ഥികൾ ഇന്ത്യൻ തീരത്തേക്ക് പലായനം ചെയ്തേക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
അതേസമയം ധനുഷ്കോടി രാമേശ്വരം തീരത്ത് തീരസംരക്ഷണ സേന തെരച്ചിൽ ശക്തമാക്കി. ശ്രീലങ്കൻ ആഭ്യന്തര പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഒരു ലക്ഷത്തോളം അഭയാർത്ഥികൾ നിലവിൽ തമിഴ്നാട്ടിലുണ്ട്. അഭയാർത്ഥി ക്യാമ്പുകളിൽ 60,000 പേരും അതിന്‍റെ പകുതിയെങ്കിലും അഭയാർത്ഥികൾ അനധികൃതമായും കഴിയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here