കെ റെയിലിനെതിരായ സമരം വിജയിക്കില്ലെന്നായപ്പോൾ സമരം നടത്തുന്നവർ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ.
അഴിമതി ആരോപണമുന്നയിച്ച് കുപ്രചാരണം നടത്തി പദ്ധതി തകർക്കാനാണ് ശ്രമം. എന്നാൽ പദ്ധതിയിൽ നിന്ന് പിന്തിരിയില്ല. ചീമേനി രക്തസാക്ഷി ദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ചീമേനി സഖാക്കളുടെ 35 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ആയിരങ്ങൾ അണിനിരന്നു. കെ റെയിൽ സമരം വിജയിക്കില്ലെന്നായപ്പോൾ യു ഡി എഴും ബി ജെ പി യും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ച് പദ്ധതി തകർക്കാൻ ശ്രമിക്കുകയാണെന്ന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സി പി ഐ എം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ കൊടിയുയരാൻ ദിവസങ്ങൾ മാത്രം നിൽക്കെയാണ് ജനാധിപത്യ അവകാശ പോരാട്ട വഴിയിൽ രക്തസാക്ഷിത്വം വരിച്ച ചീമേനി സഖാക്കളുടെ ജ്വലിക്കുന്ന ഓർമ പുതുക്കിയത്.
1987 മാർച്ച് 23 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ക്രിമിനൽ സംഘം ചീമേനി പാർട്ടി ഓഫീസിലുണ്ടായിരുന്നവർക്ക് നേരെ അക്രമമഴിച്ചു വിട്ടത്. കെ വി കുഞ്ഞിക്കണ്ണൻ, എം കോരൻ , സി കോരൻ, ആലവളപ്പിൽ അമ്പു , പി കുഞ്ഞപ്പൻ എന്നീ അഞ്ച് സഖാക്കളെയാണ് വെട്ടിയും കുത്തിയും ചുട്ടെരിച്ചും കൊലപ്പെടുത്തിയത്.
രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ചീമേനി രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പതാകയുയർത്തി പുഷ്പാർച്ചന നടത്തി. കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, ജില്ല സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു തുടങ്ങിയവർ പൊതു സമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here