ഇടുങ്ങിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് റെയില്‍വേ മന്ത്രി വഴങ്ങരുതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.സിൽവർ ലൈനിൽ ഓഹരി പങ്കാളിത്തമുള്ള റെയിൽവേ മന്ത്രി എരിതീയിൽ എണ്ണയൊഴിക്കുന്നു; ;49 ശതമാനം ഓഹരി പങ്കാളിത്വമുള്ള റെയിൽവേയുടെ മന്ത്രി പദ്ധതിയിൽ നിന്നും അകലം പാലിക്കുന്നു
കെ റെയില്‍ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി.കെ റെയില്‍ പദ്ധതിക്ക് എന്തിന് കേന്ദ്രം തടസ്സം നില്‍ക്കുന്നുവെനന്നായിരുന്നു ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യം.കെ റെയ്‌ലിനെതിരെയുള്ളത് കേന്ദ്രത്തിന്റെ തരംതാണ രാഷ്ട്രീയം ആണെന്നും അതവസാനിപ്പിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ ചർച്ചയ്ക്ക് തയ്യാറാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര റെയില്വേ മന്ത്രി പോലും കൃത്യമായ നിലപാട് വ്യക്തമാക്കുന്നില്ല എന്നദ്ദേഹം ആരോപിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാനത്തോടൊപ്പം 49 ശതമാനം പങ്കാളിത്തമുള്ള കേന്ദ്രത്തിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി മുരളീധരൻ ഇതില്‍ നിന്നും വിട്ടു നില്‍ക്കുകയും പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം ചേരുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ, അര്‍ദ്ധ അതിവേഗ പാതകളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര നയമെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖത്തില്‍ അവകാശപ്പെടുന്ന മന്ത്രി കേരളത്തിന്റെ പദ്ധതിയ്ക്ക് എതിരായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മെട്രോമാന്‍ ഇ ശ്രീധരന്‍ മന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് മന്ത്രി സംസാരിക്കാന്‍ ആരംഭിച്ചത്. ബിജെപിക്കാരനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഫലം വരുന്നതിന് മുന്നേ തന്നെ പാലക്കാട് മുഖ്യമന്ത്രി ഓഫീസ് തുറക്കുകയും ചെയ്ത ആളാണ് ഇ ശ്രീധരന്‍. നിതിന്‍ ഗഡ്കരിയേയും ഈ സംഘം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് വടപാവ് നല്‍കി മടക്കി അയക്കുകയായിരുന്നുവെന്നും എംപി ആരോപിച്ചു.
മലകള്‍ തുരന്ന്, തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും കൊങ്കണ്‍ പാതയുണ്ടാക്കിയ ഈ ശ്രീധരനാണ് കെ റെയിലില്‍ പാരിസ്ഥിതിക വാദം ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള ഇടുങ്ങിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് റെയില്‍വേ മന്ത്രി വഴങ്ങരുതെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ് പദ്ധതിക്കെതിരെ ഒരുമിച്ച് സമരം നടത്തുകയാണ്. പാരിസ്ഥിതികാഘാത പഠനം നടത്താന്‍ പോലും തങ്ങളെ അനുവദിക്കുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ രാജ്യത്തിന്റെ ധനമന്ത്രി തന്നെ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടാസ് സഭയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഇതിനാല്‍, തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഞങ്ങളെ നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിനുപകരം, പദ്ധതിയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിറങ്ങുന്നവര്‍ക്കൊപ്പം ചേരുകയാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here