നോട്ട് അസാധുവാക്കലും, ജി എസ് ടി നടപ്പാക്കലും കൊവിഡ് മഹാമാരിയും തകർത്തെറിഞ്ഞ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പുന:രുജ്ജീവിപ്പിക്കുന്നതിനായി വ്യവസായങ്ങളെ സഹായിക്കുന്നതിനു പകരം പ്രതിലോമപരമായ നിലപാടുകളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എ.എം.ആരിഫ് എം.പി. കുറ്റപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലക്കുക എന്ന ഒരു അജണ്ട മാത്രമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് . രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന മത്സ്യവിഭവ കയറ്റുമതി മേഖല വൻ തകർച്ചയെ നേരിട്ടപ്പോഴും വ്യവസായികളുടെ ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിക്കാതെ അവരെ പീഠിപ്പിക്കാനാണ് കേന്ദ്രം ശ്രമിച്ചത്.
എമർജൻസി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിൽ 26 വ്യവസായങ്ങൾ ഉൾപ്പെടുത്തിയപ്പോൾ സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായത്തെ ഒരു കാരണവും കൂടാതെ ഒഴിവാക്കി. കയർ, കശുവണ്ടി മേഖലകളുടെയും സ്ഥിതി സമാനമാണ്. കണ്ടെയ്നർ ചരക്ക് നിരക്ക് മൂന്നിരട്ടിയായി വർധിപ്പിച്ച് ചെറുകിട കയറ്റുമതി കാരെ അതീവ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.
പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ 10% രാജ്യത്ത് നടപ്പിലാക്കിയിരുന്നു എങ്കിൽ സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കുന്ന നടപടി ആകുമായിരുന്നു. ആത്മ നിർഭർ പാക്കേജിൽ പറഞ്ഞ 20 ലക്ഷം കോടി യെക്കുറിച്ച് കേന്ദ്രസർക്കാരിന് മിണ്ടാട്ടമില്ലെന്നും, ഇതിന്റെ ആനുകൂല്യം ആർക്കു ലഭിച്ചെന്ന് പറയാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും എം.പി. ആവശ്യപ്പെട്ടു.
വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് പകരം കോവിഡ് പ്രതിസന്ധി കാരണം മുടങ്ങിയ വായ്പകൾ തിരിച്ചുപിടിക്കാൻ സർഫാഇസി നിയമം ഉപയോഗിക്കാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നും എം.പി.ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here