ആരുടെയും കിടപ്പാടം നഷ്ടമാകില്ല; ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല; പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കെ റെയില്‍ നടപ്പായതുകൊണ്ട് ആരുടെയും കിടപ്പാടം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല. പദ്ധതി കാരണം ഒരാളും കിടപ്പാടം ഇല്ലാത്തവരായി മാറില്ലെന്നും നഷ്ടപരിഹാരത്തിന് കാലതാമസം എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ഇതിനായി വിചിത്ര സഖ്യം തന്നെ രൂപപ്പെട്ടിരിക്കുന്നുവെന്നും സമരങ്ങള്‍ക്ക് അതിവൈകാരിക പ്രാധാന്യം നല്‍കി മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണം. വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈന്‍ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനം നടത്താനാണ് നിലവിലുള്ള സര്‍വ്വേയെന്നും ഇത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ സര്‍വ്വേ കൊണ്ട് ആര്‍ക്കും നഷ്ടമില്ല. നഷ്ടപ്പെടുന്ന സ്വത്തിനു ഉള്ള വിലയെക്കാള്‍ കൂടുതല്‍ വില നല്‍കി, ജനങ്ങളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കണക്കാക്കുന്ന ആകെ ചിലവ് 63945 കോടിയാണെന്നും ഡിപിആറു മായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ദിവസം 450 ട്രക്ക് സില്‍വര്‍ ലൈനില്‍ സാധിക്കും. 9394 കെട്ടിടങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത 50 വര്‍ഷത്തേക്കുള്ള സംവിധാനമാണ് കെ റെയിലെന്നും 100% ഹരിതോര്‍ജം ഉപയോഗിച്ചാണ് സില്‍വര്‍ ലൈന്‍ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡിലേക്ക് പോകാന്‍13 മണിക്കൂര്‍ എടുക്കും. എന്നാല്‍ സില്‍വര്‍ ലൈന്‍ വന്നാല്‍ ഇത് 3 മണിക്കൂറായി ചുരുങ്ങും. തന്നെയുമല്ല സുരക്ഷിതമായ യാത്രയാണ് കെ റെയില്‍ മുന്നോട്ട് വയ്ക്കുന്നത്. വേഗത കൂടിയ യാത്ര സൗകര്യം വേണം, എന്നാല്‍ കെ റെയില്‍ പാടില്ല എന്നാണ് പ്രതിപക്ഷത്തെ ചിലരുടെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ച ആരോഗ്യപരമെന്നും പറഞ്ഞ കാര്യങ്ങള്‍ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാഹന സാന്ദ്രത വളരെ കൂടുതലാണ് കേരളത്തില്‍. സുസ്ഥിരമായ യാത്ര സംവിധാനം കേരളത്തെ സംബന്ധിച്ച് അനിവാര്യമാണെന്നും ദേശീയപാതകളുടെ വികസനത്തിന് 25 ശതമാനം ചെലവ് വഹിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ 25% പങ്കാളിത്തം കേരള സര്‍ക്കാരിനുണ്ടെന്നും ദേശീയ പാത വികസനം നടക്കില്ലെന്നു പ്രചരണം ഉണ്ടായിരുന്നെന്നും എന്നാല്‍ ദേശിയ പാത വികസനം യാഥാര്‍ഥ്യമാകുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ റെയില്‍ മന്ത്രിയെയും കണ്ടുവെന്നും പദ്ധതിയോട് അനുഭാവപൂര്‍വ്വമായ നിലപാട് പ്രധാനമന്ത്രി പ്രകടിപ്പിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News