കേരളത്തിൽ വികസനം നടപ്പാക്കരുത്!!! ഇതാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നയം. അതിനുവേണ്ടി കാണിച്ചുകൂട്ടുന്ന സമരാഭാസം ഓരോ ദിവസവും കാണുന്നുമുണ്ട്. അങ്ങനെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കോ-ലീ-ബി സഖ്യത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടിന്റെ പലപല കാഴ്ചകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കൊടികൾ കൂട്ടിക്കെട്ടുന്നു, ബിജെപി യോഗത്തിൽ ലീഗ് നേതാവെത്തി ഘോരഘോരം പ്രസംഗിക്കുന്നു, മറ്റൊരിടത്ത് ബിജെപി സെമിനാറിൽ കോൺഗ്രസ് നേതാവെത്തുന്നു… അങ്ങനെ പോകുന്നു ആ അവിശുദ്ധ കൂട്ടിന്റെ നേർക്കാഴ്ചകൾ.
സംസ്ഥാന സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനായി കോൺഗ്രസ് ലീഗ് ബി ജെ പി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് കോഴിക്കോട്ട് നടന്ന ബി ജെ പി ജാഥയിൽ ലീഗ് നേതാവ് പങ്കെടുത്തത് വർത്തയാവുന്നത്.
മുസ്ലീംലീഗിൻ്റെ മുതിർന്ന നേതാവ് ടി ടി ഇസ്മയിലാണ് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ നയിച്ച ജാഥയിൽ പങ്കെടുത്തത്. അങ്ങനെ വെറുതെയങ്ങ് സ്വീകരിക്കാൻ പറ്റോ? ബിജെപി ജില്ലാ പ്രസിഡൻ്റ് പൊന്നാടയണിച്ചാണ് ലീഗ് നേതാവിനെ വരവേറ്റത്.
തൊട്ടുപിന്നാലെ മറ്റൊരു വാർത്ത, ബിജെപിയുടെ കെ റയിൽ വിരുദ്ധ സെമിനാർ വേദിയിൽ കോൺഗ്രസ് നേതാവ്. സംഭവം കൊല്ലത്താണ്. സാക്ഷാൽ കെ.സുരേന്ദ്രൻ പങ്കെടുത്ത സെമിനാറിലാണ് കെപിസിസി മുൻ സെക്രട്ടറി സൈമൺഅലക്സ് പങ്കെടുത്തത്.
സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഭീഷണി സ്വരം ഇവരൊക്കെ മറന്നുവെന്ന് തോന്നുന്നു. അതുപിന്നെ, കേരള സർക്കാരിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വയ്‌ക്കേണ്ടിവരുമ്പോ കോൺഗ്രസിന് ഇടയ്ക്കൊക്കെ മറവി ആവാല്ലോ, അല്ലെ?
മതേതര പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് വർഗ്ഗീയ പാർട്ടിയായ ബിജെപിയുടെ സെമിനാറിൽ പങ്കെടുത്തതോടെ കെ സുധാകരൻ കെ സുരേന്ദ്രൻ അന്തർധാരയാണ് പുറത്തായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here