നീനാ പ്രസാദിൻ്റെ നൃത്തം തടസപ്പെടുത്തിയതിൽ വിശദീകരണവുമായി ജില്ലാ ജഡ്ജി കലാം പാഷ. നൃത്തം തടസപ്പെടുത്തിയതിൽ പങ്കില്ല. 6 വർഷം താൻ കർണാടക സംഗീതം പഠിച്ചിട്ടുണ്ട്. ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. മതപരമായ കാരണങ്ങളാൽ നൃത്തം തടസപ്പെടുത്തി എന്ന ആരോപണം വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ ജീവനക്കാരൻ ശബ്ദം കുറയ്ക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കോടതിയിലെ അഭിഭാഷക പ്രതിഷേധം നിയമവിരുദ്ധമാണ്. ബാർ അസോസിയേഷൻ്റെ തീരുമാനപ്രകാരമല്ല ഇതെന്നറിയാം. പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡൻ്റിനയച്ച കത്തിലാണ് കമാൽ പാഷയുടെ വിശദീകരണം.
പാലക്കാട് മൊയിന്‍ LP സ്‌കൂളില്‍ ശ്രീചിത്രന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു നര്‍ത്തകി നീനാ പ്രസാദിന് തിക്താനുഭവം ഉണ്ടായത്.
8 മണിക്ക് കച്ചേരി ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ പൊലീസ് നൃത്തം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂളിനടുത്ത് താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപ്പെട്ട് കലാപരിപാടിയില്‍ അലോസരം സൃഷ്ടിച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നീന പ്രസാദ് വെളിപ്പെടുത്തി. തന്റെ നൃത്ത ജീവിതത്തില്‍ ഇതിന് മുന്‍പ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് നീന പ്രസാദ് കൈരളി ന്യൂസിനോട് പറഞ്ഞു.
നിരവധി ആസ്വാദകര്‍ നൃത്തം കാണാനെത്തിയിരുന്നു. നീനാ പ്രസാദിന്റെ നൃത്തത്തിന് അലോസരം ഉണ്ടായ സാഹചര്യത്തില്‍ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘവും രംഗത്തെത്തി.
രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചിട്ടും, കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം നിരന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ ജഡ്ജി കല്‍പ്പിച്ചത് വളരെ ദുഃഖമുണ്ടാക്കി എന്ന് നീനാപ്രസാദ് പറഞ്ഞു. ഇത്തരം മുഷ്‌ക്കുകള്‍ പ്രഹരമേല്‍പ്പിക്കുന്നത് കലാകാരന്‍മാരുടെ സ്വാഭിമാനത്തെയാണെന്ന് നീനാ പറഞ്ഞത് അവസാനിപ്പിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here