ശ്രീനന്ദന്റെ ജീവിതം തിരിച്ച് പിടിക്കാൻ കൈ കോർത്ത് തലസ്ഥാന നഗരി.അപൂർവ രക്താര്‍ബുദം ബാധിച്ച ഏഴു വയസ്സുകാരന് രക്ത മൂല കോശങ്ങള്‍ കണ്ടെത്താൻ ശ്രമം. തിരുവനന്തപുരം എ കെ ജി സെന്‍ററിന് സമീപമുള്ള ഹസന്‍മരയ്ക്കാര്‍ ഹാളില്‍ പ്രത്യേക പരിശോധന ക്യാമ്പ് തുടരുന്നു.
ഓരോ ജീവനു വേണ്ടിയും ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന ചരിത്രമാണ് നമുക്കുള്ളത്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒത്തിരി പേരും കൈരളി ചാനലിന്റെ ഏകോപനവും കൂടിയായതോടെ ശ്രീ നന്ദന്റെ ജീവന് വേണ്ടി ഒരു നാട് മുഴുവൻ കൈകോർത്തു .
ആയിരക്കണക്കിന് പേരാണ് തിരുവനന്തപുരം എകെജി സെന്ററിന് സമീപം ഹസൻ മരയ്ക്കാർ ഹാളിൽ രാവിലെ മുതൽ എത്തിയത്.
അപൂർവങ്ങളിൽ അപൂർവ അർബുദ രോഗമുള്ള ശ്രീനന്ദന് ജീവൻ നിലനിർത്തണമെങ്കിൽ രക്തമൂലകോശങ്ങൾ മാറ്റിവെക്കണം. അതിന് രക്തകോശവുമായി സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്.യോജിക്കുന്ന ഒരു രക്തമൂലകോശദാതാവിനെ കണ്ടെത്തിയെങ്കിൽ മാത്രമേ ചികിത്സ നടത്താൻ കഴിയുകയുള്ളൂ എന്ന് ശ്രീ നന്ദന്റെ അച്ഛൻ രഞ്ജിത്ത് ബാബു പറഞ്ഞു.
ഈ ക്യാമ്പിൽ നിന്ന് ശ്രീ നന്ദന്റെ രക്തമൂലകോശദാതാവിനെ കണ്ടെത്താൻ സാധിക്കട്ടെ എന്ന് ക്യാമ്പിൽ പങ്കാളിയായ സ്പീക്കർ എംബി രാജേഷ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വാർത്തയറിഞ്ഞാണ് ഒട്ടുമിക്കപേരും ക്യാമ്പിലെത്തി രജിസ്ട്രേഷൻ നടത്തിയത്. 18 നും അമ്പതിനും ഇടയിലുള്ളവരിൽ നിന്നുള്ള സ്രവമാണ് സ്വീകരിക്കുന്നത്.
ശ്രീ നന്ദന്റെ ജീവൻ നിലനിർത്തണമെങ്കിൽ ലക്ഷത്തിൽ ഒരുവൻ വന്നെത്തണം. അങ്ങനൊരാൾ വന്നെത്തുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ഒരു നാട് മുഴുവൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here