ട്രാക്ടർ മറിച്ചിട്ടു, കൊളുന്ത് ചാക്കുകൾ വലിച്ചെറിഞ്ഞു… അക്രമകാരിയായ ഇവൻ ആരാണെന്നല്ലേ? പടയപ്പയെന്ന കാട്ടുകൊമ്പൻ. ആള് ചില്ലറക്കാരനല്ലെന്ന് മനസിലായില്ലേ? മൂന്നാറിൽ ആനത്താരയിലൂടെ എത്തിയ ട്രാക്ടർ മറിച്ചിട്ട് കാട്ടുകൊമ്പൻ പടയപ്പ.
കടന്നു പോകാൻ വഴിയില്ലെങ്കിൽ പിന്നെന്തു ചെയ്യും? അതോടെ കൊളുന്ത് ചാക്കുകൾ കയറ്റിയ ട്രാക്ടർ കുത്തിമറിച്ചിട്ടും ചാക്കുകെട്ടുകൾ വലിച്ചെറിഞ്ഞും പടയപ്പ ആ കലിപ്പങ്ങു തീർത്തു. ലോക് ഡൗൺ കാലത്ത് നാട്ടിലിറങ്ങിയ പടയപ്പ ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല. ആക്രമണകാരിയല്ലാത്തതിനാൽ നാട്ടുകാർക്കും പ്രിയങ്കരനാണ്.
മൂന്നാർ കണ്ണൻദേവൻ കമ്പനി കടലാർ എസ്റ്റേറ്റിൽ കന്നിമലയ്ക്കു സമീപം കഴിഞ്ഞദിവസമാണ് പടയപ്പ ട്രാക്ടർ കുത്തിമറിച്ചിട്ടത്. കൊളുന്ത് ചാക്കുകൾ നിറച്ച ട്രാക്ടർ എസ്റ്റേറ്റ് റോഡിലൂടെ കന്നിമല ഫാക്ടറിയിലേക്കു പോവുകയായിരുന്നു.
തേയിലത്തോട്ടത്തിലെ ചോലവനത്തിന്റെ അതിർത്തിയിലുള്ള ആനത്താരയിൽ എത്തിയതോടെ കാട്ടു കൊമ്പൻ വഴി തടഞ്ഞെത്തി. വീതി കുറഞ്ഞ റോഡിൽ ട്രാക്ടർ നിർത്തിയെങ്കിലും പടയപ്പ മുന്നോട്ടു തന്നെ വന്നതോടെ ഡ്രൈവറും ട്രാക്ടറിൽ ഉണ്ടായിരുന്ന 2 തൊഴിലാളികളും ഇറങ്ങി ദൂരെ മാറിനിന്നു.
ട്രാക്ടറിനു സമീപമെത്തിയ ആന കടന്നുപോകാൻ വഴി കാണാതായതോടെ ആദ്യം കൊളുന്ത് ചാക്കുകൾ ഓരോന്നായി എടുത്തു വലിച്ചെറിഞ്ഞു. എന്നിട്ടും അരിശം തീരാതെ ട്രാക്ടർ കൊമ്പിൽ കോർത്ത് 50 അടി താഴ്ചയിലേക്കു മറിച്ചിട്ടു.
ആക്രമണകാരി അല്ലാത്ത പടയപ്പ ലോക്ക്ഡൗൺ കാലത്ത് മൂന്നാർ ടൗണിൽ എത്തിയതാണ്. വർഷങ്ങൾ പിന്നിട്ടെങ്കിലും ഉൾക്കാട്ടിലേക്ക് പോകുവാൻ ആന ഇതുവരെ തയ്യാറായിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here