റോഡരികുകളിൽ പാർക്കിംഗ് സൗകര്യം ഒരുക്കി കോഴിക്കോട് നഗരം. കോർപ്പറേഷനുമായി ചേർന്നാണ് സിറ്റി ട്രാഫിക് പോലീസ്, പാർക്കിംഗ് ഫ്രണ്ട്ലി പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 400 കാറുകളും 600 ടൂ വീലറുകളും പാർക്ക് ചെയ്യാൻ നഗരത്തിലെ റോഡരികിൽ സൗകര്യമൊരുക്കി.
കോഴിക്കോട് നഗരത്തിൽ വാഹനവുമായി എത്തുന്നവർ പാർക്കിംഗിനായി ഇനി നെട്ടോട്ടമോടണ്ട. പ്രധാന റോഡരികുകളിൽ സ്ഥാപിച്ചിരുന്ന no Parking ബോർഡുകൾക്ക് പകരം പാർക്കിംഗ് ബോർഡുകൾ വന്നു. ഇരു ചക്ര വാഹനങ്ങൾക്കും 4 വീലറുകൾക്കും പ്രത്യേകം ഇടങ്ങളുണ്ട്. വാഹന ഗതാഗതത്തിന് തടസമില്ലാതെ റോഡരികിൽ മാർക്ക് ചെയ്താണ് പാർക്കിംഗിനായി സ്ഥലം ഒരുക്കിയത്. സിറ്റി ട്രാഫിക് എസ് ഐ മനോജ് ബാബുവിൻ്റെ ആശയമാണ് പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് നഗരത്തിൽ നടപ്പാക്കുന്നത്.
കോഴിക്കോട് കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ മാനാക്ഷിറ, നോർത്ത്, സൗത്ത് ബീച്ച്, ടൗൺഹാൾ പരിസരം, ലിങ്ക് റോഡ്, ആനിഹാൾ റോഡ് എന്നിവിടങ്ങളിൽ സൗകര്യമൊരുക്കി. 850 കാർ, 800 ടൂ വീലർ എന്നിവയ്ക്ക് പാർക്കിംഗ് ഒരുക്കാനാണ് പദ്ധതി. ഇത് ജനങ്ങൾ ഏറ്റെടുത്തതായി സിറ്റി പോലീസ് കമ്മിഷണർ എ വി ജോർജ് പറഞ്ഞു.
ബീച്ചിൽ ഉൾപ്പടെ കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള സ്ഥലങ്ങളും പ്രയോജനപ്പെടുത്തും. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും താൽപ്പര്യം അറിയിച്ചിട്ടുണ്ട്. നഗരത്തിലെ പാർക്കിംഗ് പ്രശ്നം സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ പരിഹാരിക്കാവുന്ന മാതൃകാ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here