സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് മലബാർ കാർഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാർശയ്‌ക്ക് അംഗീകാരം നൽകിയ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.
കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഈ തീരുമാനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുന്നതോടെ മലബാർ കലാപത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മാറ്റപ്പെടുന്ന സ്ഥിതി ഉണ്ടാകും.
മലബാർ കലാപത്തിൽ പങ്കെടുത്തവരുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിലനിർത്തരുത് എന്ന വാദമുണ്ടായപ്പോഴാണ് ഐസിഎച്ച്ആർ ഇക്കാര്യം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഈ സമിതിയാണ് ചരിത്രത്തെ നിഷേധിക്കുന്ന ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുള്ളത്.
ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള പ്രക്ഷോഭമാണ് മലബാർ കാർഷിക കലാപം. ജന്മിത്വത്തെയും അതിനെ താങ്ങി നിർത്തുന്ന സാമ്രാജ്യത്വത്തിനും എതിരായുള്ള ധീരോജ്വലമായ സമരമായിരുന്നു മലബാർ കാർഷിക കലാപമെന്ന് വ്യക്തമാണ്.
മതരാഷ്‌ട്ര ചിന്തകൾക്ക് അതീതമായി സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെയുള്ള പോരാട്ടമാണ് തങ്ങൾ മുന്നോട്ട് വയ്‌ക്കുന്നതെന്ന് അതിന്റെ നേതാക്കൾ തന്നെ അക്കാലത്ത് വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നും വ്യതിചലിക്കുന്നവർക്കെതിരെ കർശന നിലപാടും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപോലുള്ള കലാപനേതാക്കൾ നടത്തിയിരുന്നു.
ഈ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മാപ്പിള ലഹളയെന്ന് പറഞ്ഞ് ഒറ്റപ്പെടുത്താനാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചത്. ഈ പാത പിന്തുടർന്ന് മലബാർ കാർഷിക കലാപകാരികളെ വർഗ്ഗീയമായി മുദ്രകുത്താനുള്ള സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മലബാർ കാർഷിക കലാപകാരികളെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ബ്രിട്ടീഷുകാർ വെടിവച്ചുകൊന്നത്. അതെ കാഴ്‌ചപ്പാടാണ് സംഘപരിവാർ ഇവിടെ സ്വീകരിക്കുന്നത്. ചരിത്രത്തെ വർഗ്ഗീയ വൽക്കരിക്കുകയും വിഷലിപ്‌തമാക്കുകയും ചെയ്യുന്ന ആർഎസ്എസ് അജണ്ടയാണ് ഇതിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന ആർഎസ്എസ് അവരുടെ ചരിത്രപാതകൾ നമ്മുടെ ചിന്തയിൽ തിരുകികയറ്റാനാണ് ശ്രമിക്കുന്നത്.
ചരിത്രത്തെ വർഗ്ഗീയ വൽക്കരിക്കാനുള്ള ഈ സംഘപരിവാർ നീക്കത്തെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ മതനിരപേക്ഷ ചിന്താഗതിക്കാരുമായി കൂടിചേർന്ന് വിശാലമായ പ്രതിരോധ പ്രസ്ഥാനം രൂപപ്പെടുത്തുന്നതിന് മുൻകയ്യെടുക്കുമെന്നും കോടിയേരി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here