ഇടുക്കി മൂലമറ്റത്ത് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി ഐ എം. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ചും പരിശോധനകള്‍ വേണമെന്നാണ് ആവശ്യം. അതേസമയം, കേസില്‍ പിടിയിലായ ഫിലിപ്പിന് ക്രൂര മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന് മാതാവ് ലിസി വെളിപ്പെടുത്തി. ഒരു സംഘമാളുകള്‍ കൂട്ടം ചേര്‍ന്ന് മകനെ മര്‍ദിച്ചുവെന്നാണ് ഇവരുടെ ആരോപണം.
ബി.ജെ.പി ജില്ലാ വൈസ്പ്രസിഡന്റ് നടത്തുന്ന തട്ടുകടയിലുണ്ടായ ചെറിയ തര്‍ക്കമാണ് വെടിവെയ്പ്പിലേക്കും യുവാവിന്റെ ജീവന്‍ നഷ്ടപ്പെടുന്ന അതിദയനീയ സാഹചര്യത്തിലേക്കും വഴിമാറിയത്. കേസില്‍ പിടിയിലായ ഫിലിപ്പ് മാര്‍ട്ടിന്‍ ആവശ്യപ്പെട്ട ഭക്ഷണം നല്‍കാതെ മറ്റാളുകള്‍ക്ക് കൊടുത്തതിനെ ഇയാള്‍ ചോദ്യം ചെയ്തതായിരുന്നു സംഭവങ്ങളുടെ തുടക്കം. വളരെ പെട്ടന്ന് സംഘടിച്ചെത്തിയ അന്‍പതോളം പേര്‍ ചേര്‍ന്ന് ഫിലിപ്പിനെ ക്രൂരമായി മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു.
വീട്ടിലേക്ക് തിരികെയെത്തിയ ഫിലിപ്പിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും ഇത് സാധിച്ചില്ല. വീണ്ടും അക്രമിക്കാനെത്തിയവരോട് പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും അവര്‍ കേള്‍ക്കാന്‍ തയാറാകാതെ മര്‍ദനം തുടര്‍ന്നു. വാഹനം തല്ലിപ്പൊളിച്ച് തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് മാതാവ് ലിസി പറഞ്ഞു.
നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി ആവശ്യമാണെന്ന് സി.പി.ഐ.എം നേതൃത്വം ആവശ്യപ്പെട്ടു. വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തിന് പിന്നിലെ കാരണവും അന്വേഷിക്കപ്പെടണം. ബി.ജെ.പി നേതാവായ കടയുടമ വിളിച്ചു വരുത്തിയ ആളുകള്‍ ചേര്‍ന്നാണ് അക്രമം തുടങ്ങിവെച്ചതെന്നും സി പി ഐ എം ജില്ലാകമ്മിറ്റിയംഗം കെ എല്‍ ജോസഫ് ആരോപിച്ചു.
അതേസമയം സംഭവവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ യാതൊരു പങ്കുമില്ലെന്ന് ജില്ലാനേതൃത്വം പ്രതികരിച്ചു. ആസൂത്രിതമായി പാര്‍ട്ടിയുടെ മേല്‍ കുറ്റമാരാപിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ എസ് അജി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here