94-ാം ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച നടനുള്ള അവാർഡ് നേടിയ വില്‍ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഭാര്യ ജാഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ഇതാദ്യമായല്ല ക്രിസ് റോക്ക് ജാഡയെ പരിഹസിക്കുന്നത്, 2016 ലെ ഓസ്‌കറില്‍ സമാനമായ ഒരു സംഭവം അരങ്ങേറി. അന്ന് ജാഡ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
2016 ലെ ഓസ്‌കര്‍ ജാഡ ബഹിഷ്‌കരിച്ചിരുന്നു. അഭിനേതാക്കളുടെ നാമനിര്‍ദ്ദേശപ്പട്ടികയില്‍ വൈവിധ്യമില്ലെന്ന കാരണം പറഞ്ഞായിരുന്നു ജാഡ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. ചടങ്ങില്‍ അവതാരകനായെത്തിയ ക്രിസ് റോക്ക്, ഇങ്ങനെ പറഞ്ഞു.
”ജാഡ വരുന്നില്ലെന്നാണ് പറഞ്ഞത്. അപ്പോള്‍ എനിക്ക് തോന്നി, ജാഡ ടിവി ഷോയിലില്ലേ? ജാഡ ഓസ്‌കര്‍ ബഹിഷ്‌കരിക്കുകയാണോ? ജാഡ ഓസ്‌കര്‍ ബഹിഷ്‌കരിക്കുന്നത് ഞാന്‍ റിഹാനയുടെ പാന്റീസ് ബഹിഷ്‌കരിക്കുന്നത് പോലെയാണ്. കാരണം എന്നെ ക്ഷണിച്ചിട്ടില്ല.”
ജാഡയ്ക്ക് പിന്നാലെ ക്രിസ് വില്‍ സ്മിത്തിനെയും പരിഹസിച്ചു. കണ്‍ക്ഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നാമനിര്‍ദ്ദേശം ലഭിക്കാത്തതിനാലാണ് വില്‍ സ്മിത്ത് വരാതിരുന്നതെന്ന് ക്രിസ് പറഞ്ഞു. സ്മിത്തിന്റെ ഭാര്യ ജാഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്.
തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജാഡ സ്മിത്ത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.
1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജാഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല.
അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ വില്‍ സ്മിത്ത് ക്രിസിനോടും അക്കാദമിയോടും മാപ്പ് പറഞ്ഞു. ചെയ്തത് തെറ്റാണെന്നും അതിരു കടന്നു പോയെന്നും എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണെന്നും വില്‍ സ്മിത്ത് പറഞ്ഞു.
ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും വില്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here