നടിയെ ആക്രമിച്ച കേസ്; ദിലീപിനെയും ബാലചന്ദ്ര കുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും സംവിധായകൻ ബാലചന്ദ്ര കുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. ഇതിനായി ഉച്ചയോടെ ബാലചന്ദ്രകുമാർ ആലുവ പൊലീസ് ക്ലബ്ബിൽ എത്തി. ദിലീപ് പറയുന്ന ചില മൊഴികളിൽ വൈരുദ്യമുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.

ബാലചന്ദ്ര കുമാറിനോട് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് എരണാകുളത്തേക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം പൊലീസ് ക്ലബിൽ എത്തിയത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ തുടരന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന വിലയിരുത്തിയാണ് നടപടി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ദിലീപ് നിഷേധിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നുണ്ടെന്നാണ് സൂചന. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എസ് ശ്രീജിത്ത് അറിയിച്ചിരുന്നു.

ബാലചന്ദ്രകുമാറിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് ക്രൈംബ്രാഞ്ചിൻറെ ചോദ്യങ്ങൾ നേരിടുന്നത്. തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാവുന്നത്. ചോദ്യാവലി തയ്യാറാക്കിയാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഏപ്രിൽ 15 വരെയാണ് നടിയെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കോടതി നൽകിയ സമയം. ഇതിനുള്ളിൽ പരമാവധി പേരെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel