ദേശീയ പണിമുടക്ക് ; കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് കോടിയേരി

സർക്കാർ ജീവനക്കാർക്ക്‌ പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കുന്നതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ . നാവടക്കൂ, പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ്‌ പുറത്തുവരുന്നത്‌. ഇത്തരം നിലപാട്‌ പുന:പരിശോധിക്കാൻ ജുഡീഷ്യറി തയാറാകണം.സിപിഐ എം പാർട്ടി കോൺഗ്രസ്‌ പതാക ദിനത്തിൽ കോടിയേരി മുളിയിൽ നടയിൽ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാരാളം പണിമുടക്കും സമരവും നടത്തിയാണ്‌ നമ്മുടെ നാട്‌ മാറിയത്‌. ബ്രിട്ടീഷുകാർക്കെതിരെ തൊഴിലാളികൾ പണിമുടക്കിയത്‌ ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല. കോടതി അതിനൊക്കെ എതിരായിരുന്നു. നേരത്തെ ഹൈക്കോടതി ബന്ദും ഹർത്താലും നിരോധിച്ചു. ഇപ്പോൾ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നു.

പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത്‌ ജനാധിപത്യ സംവിധാനത്തിന്‌ വെല്ലുവിളിയാണ്‌. ജഡ്‌‌ജിമാർക്ക്‌ പറയാനുള്ള കാര്യം ജഡ്‌‌ജിമാർ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല്‌ ജഡ്‌‌ജിമാരല്ലേ കോടതിയിൽ നിന്ന്‌ ഇറങ്ങിവന്ന്‌ പരസ്യമായി പത്രസമ്മേളനം നടത്തിയത്‌.

ഏതെങ്കിലും നിയമത്തിൽ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്‌. അവരിലൊരു ജഡ്‌‌ജി സുപ്രിംകോടതി ചീഫ്‌ ജസ്‌റ്റിസായില്ലേ. ജഡ്‌‌ജിമാർ ഇത്തരത്തിൽ പ്രതികരിക്കുന്ന രാജ്യത്ത്‌ മറ്റാരും പ്രതികരിക്കാൻ പാടില്ലെന്നാണോയെന്ന് കോടിയേരി ചോദിച്ചു.

ദേശീയ പണിമുടക്കിനെ മാത്രമല്ല ഇത്‌ ബാധിക്കുക. ജീവനക്കാരുടെ ശമ്പളവർധനയും ആനുകൂല്യത്തിന്റെയും പ്രശ്‌നം വന്നാൽ പണിമുടക്കാനുള്ള അവകാശവും ഇല്ലാതാവും. ബിജെപിയുടെ തൊഴിലാളി സംഘടന ഒഴികെയുള്ള കേന്ദ്ര ട്രേഡ്‌യൂനിയനുകളും -സർവീസ്‌ സംഘടനകളും ചേർന്നാണ്‌ ദേശീയപണിമുടക്ക്‌ നടത്തുന്നത്‌.

സർക്കാറിനോട്‌ കോടതി നിർദേശിച്ചത്‌ പ്രകാരമാണ്‌ ഡയസ്‌നോൺ പ്രഖ്യാപിച്ചത്‌. കോടതി വിധി അനുസരിച്ച്‌ മാത്രമേ തുടർ നടപടി സ്വീകരിക്കാനാവൂ. ഉയർന്ന കോടതിയിൽ അപ്പീൽ നൽകാം. ജീവനക്കാർക്കും ചോദ്യംചെയ്യാം. പുതിയ വെല്ലുവിളിയാണ്‌ സർക്കാർ ജീവനക്കാരുടെ മുന്നിൽ ഉയർന്നുവന്നത്‌. സർക്കാർ ജീവനക്കാർ ഒരു ദിവസത്തെ വേതനം നഷ്‌ടപ്പെടും എന്ന്‌ കണക്കാക്കി പണിമുടക്കിന്‌ തയാറെടുക്കണം.

ആ ബോധത്തിലേക്ക്‌ സർക്കാർ ജീവനക്കാർ മാറണം. പണിമുടക്കിന്റെ ഭാഗമായി വാഹനം തടയൽ നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന്‌ കോടിയേരി പറഞ്ഞു. ജനങ്ങൾ സ്വയം പണിമുടക്കിൽ പങ്കെടുക്കുകയെന്നതാണ്‌ സമരസമിതി ഉദ്ദേശിക്കുന്നത്‌.

മുൻകാലങ്ങളിലേക്കാൾ കൂടുതൽ ആളുകൾ ഈ പണിമുടക്കിൽ പങ്കെടുത്തിട്ടുണ്ട്‌. തൊഴിലാളികൾ പണിമുടക്കി തെരുവിലിറങ്ങുന്ന നിലവന്നു. തിരുവനന്തപുരത്തെ പ്രതിഷേധ പരിപാടിയിൽ മുൻപൊരുകാലത്തുമുണ്ടായിട്ടില്ലാത്ത ജനപങ്കാളിത്തമാണുണ്ടായതെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News