‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വേർഷൻ 5.25’ എന്ന ഹിറ്റ് ചിത്രം പുറത്തിറങ്ങിയപ്പോൾ ഏവരും ആകാംഷയോടെ ചോദിച്ചത് ആരാണ് ആ റോബോട്ടിനു പിന്നിലെന്നാണ്.
ആള് സൂരജ് തേലക്കാടെന്നറിഞ്ഞപ്പോൾ എല്ലാവരും അമ്പരുന്നു. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റി ഉയരങ്ങളിലേക്ക് കുതിക്കുന്ന സൂരജിനെ മലയാളികൾക്ക് പരിചിതമാണ്. കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിന്ന്..
ലുക്ക്; റോൾ
നമുക്കിപ്പോ എല്ലാ റോളും ചെയ്യാന്‍ പറ്റില്ലല്ലോ..അതൊരു പ്രശ്‌നമായി തോന്നിയിട്ടുണ്ട്. ബാക്കിയുള്ള കോമഡി ആര്‍ട്ടിസ്റ്റുകളൊക്കെ, സുരാജേട്ടനായാല്‍പ്പോലും അവര്‍ക്കൊക്കെവേണ്ടി ഓരോ കാരക്റ്റര്‍ ചെയ്യുന്നുണ്ട്. എവിടെയും പ്ലെയ്‌സ് ചെയ്യാന്‍ പറ്റും.
നമ്മളെയും അതുപോലെ പ്ലെയ്‌സ് ചെയ്യാന്‍ പറ്റണം. അതാണ് എന്റെ ഒരാഗ്രഹം. എന്നെപ്പോലെയുള്ള ആളുകള്‍ പണ്ട് കുറേ ഒതുങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അത് മാറിയിട്ടുണ്ട്.എല്ലാ മേഖലയിലും നമ്മളെപ്പോലെയുള്ള ആളുകളുണ്ട്. കുറച്ചുകൂടി സാധ്യതകള്‍ ഇപ്പോൾ വരുന്നുണ്ട്. നമുക്കായി സ്ക്രിപ്റ്റുകള്‍ വരണമെന്ന് ആഗ്രഹമുണ്ട്.
സിനിമയിലേക്ക്..
ഞാൻ പ്ലസ് വൺ, പ്ലസ് ടു കലോത്സവ വിജയി ആയിരുന്നു. മലപ്പുറത്ത് നടന്ന അമ്പതിമ്മൂന്നാമത് കലോത്സവത്തിൽ മിമിക്രിയിൽ രണ്ടാം സമ്മാനം കിട്ടി. അങ്ങനെ നാട്ടിൻ പുറത്തു തന്നെ സ്റ്റേജ് പരിപാടികൾ ചെയ്തു. അങ്ങനെയാണ് റിയാലിറ്റി ഷോകളിലൊക്കെ എത്തിപ്പെട്ടത്. മണിച്ചേട്ടനൊപ്പം ‘സിനിമ ചിരിമ’ എന്ന പരിപാടി ചെയ്തു. അതാണ് ജീവിതത്തെ മാറ്റിമറിച്ചത്. അതിലൂടെയാണ് ചാർളിയിൽ അവസരം കിട്ടിയത്.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ
നല്ലൊരു ടീം, നല്ലൊരു എക്സ്‌പീരിയൻസ് അതായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ. ഇതിലെ നായകനാണ് ഞാൻ എന്ന് എല്ലാവരും പറഞ്ഞിട്ടും എനിക്കത് സമ്മതിക്കാനായില്ല. എനിക്കെപ്പോഴും സുരാജേട്ടനും സബ്ബിനിക്കയുമാണ് നായകന്മാരെന്ന ചിന്തയായിരുന്നു. എന്റെ ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു അത്.
മുഖം കാണിക്കാന് കഴിഞ്ഞില്ലെങ്കിൽ പോലും എനിക്ക് ടൈറ്റിൽ റോൾ ചെയ്യാനായി. സിനിമ ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരാളെ സംബന്ധിച്ച് ഇതൊരു വലിയ ഭാഗ്യം തന്നെയാണ്. ഒരു സന്തോഷവും എക്സൈറ്റ്മെന്റുമൊക്കെ ഉണ്ടായിരുന്നു.
ഹാപ്പി, ചിൽ മൂഡിൽ ഈ വർക്ക് നന്നായി ചെയ്യാൻ പറ്റിയെന്നാണ് വിശ്വാസം. ആളുകൾ ചിത്രം ഏറ്റെടുക്കുകകൂടി ചെയ്തതോടെ സന്തോഷം ഇരട്ടിയായി. ഇപ്പോഴും അതേ റോളിൽ ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട്. അതേപ്പറ്റിയാണ് എല്ലാരും പറയാറുള്ളതും.
കൊവിഡ് കാലം; ‘ഡ്യൂപ്പർമാൻ’
വളരെ മോശം അവസ്ഥയിലിരിക്കുമ്പോഴാണ് നാട്ടിലുള്ള സുഹൃത്തുക്കൾ ചേർന്ന് ഒരു വെബ് സീരീസ് എന്ന കൺസപ്റ്റിലേക്ക് എത്തിയത്. അങ്ങനെ ചർച്ച നടന്നതിന്റെ ഫലമായാണ് ഡ്യൂപ്പർമാൻ രൂപപ്പെട്ടത്. സ്വന്തമായി ചാനൽ തുടങ്ങി അതിലൂടെ ആദ്യ എപ്പിസോഡ് പുറത്തിറക്കി. അതിന്റെ രണ്ടും മൂന്നും എപ്പിസോഡുകൾ ഷൂട്ട് ചെയ്തു കഴിഞ്ഞു. എഡിറ്റിങ് വർക്കുകൾ പുരോഗമിക്കുകയാണ്.
ഒട്ടേറെ പ്രതീക്ഷകളുമായാണ് സൂരജ് തേലക്കാടെന്ന നടന്റെ മുന്നോട്ടുള്ള യാത്ര. ഇപ്പോൾ ബിഗ്‌ബോസിൽ ഒരംഗമായി സൂരജുമുണ്ട്. പൊക്കമില്ലായ്മ സൂരജിനൊരു പരിമിതിയല്ല, മുന്നോട്ട് പോകാനുള്ള ധൈര്യമാണ്..
പീറ്റർ ഡിങ്ക്ലേജിന്റെ വാക്കുകളാണ് സൂരജിനെ വീണിടത്തുനിന്നെല്ലാം ഉയിർത്തെഴുന്നേൽപ്പിക്കുന്നത്.
Ever tried ever failed, No matter
Try again, Fail again, Fail better !
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here