നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്‍പത് മണിക്കൂറോളമാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി നാലുമണിക്കൂറാണ് ചോദ്യം ചെയ്തത്. ഇരുവരും അന്വേഷണസംഘത്തിന് നല്‍കുന്ന ഉത്തരങ്ങള്‍ വീഡിയോ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 11.30 മുതല്‍ വൈകിട്ട് ആറര വരെ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ദിലീപിനെ ചോദ്യം ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായും കണ്ടതിന് ശേഷമാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നടന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്.
നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചിരുന്നു. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.
ദിലീപിൻറെ ചോദ്യംചെയ്യൽ തത്കാലം പൂർത്തിയായെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞു.വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും.അതേസമയം മൊഴിയെടുക്കൽ പൂർത്തിയായിട്ടില്ലെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു .വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here