പണിമുടക്കിയ ജീവനക്കാരുടെ മേൽ നടപടി എടുക്കാൻ ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്ക് വഴി തുറന്നിരിക്കുകയാണ്. ഹൈക്കോടതി അവധി ദിനങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടുന്നതാണ് ചില കുറിപ്പുകൾ. ഹൈക്കോടതിക്ക് വർഷത്തിൽ 155 ദിവസവും ശമ്പളത്തോട് കൂടിയ അവധിയാണെന്ന് ചിലർ സമൂഹമാധ്യമ കുറിപ്പുകളിൽ ഓർമ്മിപ്പിക്കുന്നു .
വൈറലായ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് ഇങ്ങനെ.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 2022 ലെ പ്രവൃത്തി ദിനങ്ങളുടെ കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് നോക്കുകയായിരുന്നു. 210 ദിവസങ്ങളാണ് പ്രതീക്ഷിക്കുന്ന പരമാവധി പ്രവൃത്തി ദിവസങ്ങൾ. അതായത് 155 ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയാണ്.
തുടർന്ന് ദ്വിദിന ദേശീയ പണിമുടക്കിലെ മുദ്രാവാക്യങ്ങൾ ഓർമ്മിപ്പിക്കുന്നതാണ് കുറിപ്പ് . പണിമുടക്കിയവരെ കൈകാര്യം ചെയ്യാൻ നിർദ്ദേശിച്ച കോടതി , തൊഴിലാളികൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളിൽ ഒരിടപെടൽ നടത്താൻ തയ്യാറാകുമോ എന്നതാണ് ഒരു ഫെയ്സ് ബുക്ക് കുറിപ്പിലെ ചോദ്യം.
പണിമുടക്കിയ തൊഴിലാളികൾക്ക് എതിരെ കോടതി നിർദേശിച്ച പ്രകാരം,
സർക്കാർ നടപടി എടുക്കുമ്പോൾ അവർ കോടതിയെ സമീപിക്കും .പക്ഷേ ഏപ്രിൽ 8 മുതൽ ഹൈക്കോടതി അവധിയാണ്. സ്വമേധയാ അവധി ഒഴിവാക്കി പണിയെടുത്ത് കേസുകൾ തീർക്കാൻ കോടതി തയ്യാറാകുമായിരിക്കും. വേനലവധിയൊക്കെ ഇനിയും വേണോ എന്ന് കോടതിയോട് ആരെങ്കിലും ചോദിക്കുമായിരിക്കും എന്ന പ്രതീക്ഷ പങ്കുവച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഹൈക്കോടതിയുടെ അവധി ദിനങ്ങൾ വിശദമാക്കുന്ന കോടതി കലണ്ടറും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. കലണ്ടർ പ്രകാരം ഏപ്രിൽ 11 മുതൽ മെയ് 17 വരെയും , സെപ്തംബർ 5 മുതൽ 13 വരെയും , ഡിസം 24 മുതലും ശമ്പളത്തോട് കൂടിയ അവധിയാണ്.
2 ദിവസം പണിമുടക്കിയ ജീവനക്കാരുടെ മേൽ കടുത്ത നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ച പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലെ ഇത് സംബന്ധിച്ച കുറിപ്പുകൾ വൈറലാണ്. ചില മുഖ്യധാരാ മാധ്യമങ്ങളും ഈ കുറിപ്പുകൾ വാർത്തയാക്കുകയും ചെയ്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here