ശ്രീലങ്ക കടുത്ത ദുരിതത്തില്‍ ; ഇനി 10 മണിക്കൂര്‍ പവര്‍ക്കട്ടും

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ശ്രീലങ്കയിൽ സർക്കാർ പത്തു മണിക്കൂർ പവർ കട്ട് പ്രഖ്യാപിച്ചു. ഇന്ധനം കിട്ടാനില്ലാത്തതു മൂലം വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഇന്ധന ക്ഷാമം അനുദിനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ പെട്രോൾ പമ്പുകളിൽ ജനങ്ങളുടെ കാത്തിരിപ്പു നീളുകയാണ്. മണിക്കൂറുകൾ കാത്തിരുന്നാണ് പെട്രോളോ മണ്ണെണ്ണയോ കിട്ടുന്നത്. ദിവസം പത്തു മണിക്കൂർ പവർ കട്ട് കൂടിയായതോടെ ദുരിതം പിന്നെയും കൂടി.

ഈ മാസം ആദ്യം മുതൽ രാജ്യത്ത് ഏഴു മണിക്കൂർ പവർ കട്ട് നിലവിലുണ്ട്. ഇതാണ് മൂന്നു മണിക്കൂർ കൂടി വർധിപ്പിച്ചിരിക്കുന്നത്. ഇന്ധനം കിട്ടാനില്ലാത്തതിനാൽ 750 മെഗാവാട്ട് ഉത്പാദനത്തിന്റെ കുറവാണ് ഇപ്പോഴുള്ളതെന്ന് പബ്ലിക് യൂറ്റിലിറ്റി കമ്മിഷൻ അധികൃതർ പറഞ്ഞു.

ഇന്ധനത്തിനായി പമ്പുകൾക്കു മുന്നിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ സീലോൺ പെട്രോളിയം കോർപ്പറേഷൻ ജനങ്ങളോട് അഭ്യർഥിച്ചു. നിലവിൽ സ്‌റ്റോക്ക് ഇല്ലെന്നും കപ്പലിൽ ഇന്ധനം എത്തിയിട്ടുണ്ടെങ്കിലും പണം ന്ൽകാനാവാത്തതിനാൽ ഇറക്കിയിട്ടില്ലെന്നും കോർപ്പറേഷൻ പറയുന്നു. വെള്ളിയാഴ്ചയോടെ ഇന്ധനം ഇറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോർപ്പറേഷൻ അറിയിച്ചു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സബ്‌സിഡിയറിയായ എൽഐഒസിയിൽ നിന്ന് ആറായിരം മെട്രിക് ടൺ ഡീസൽ വാങ്ങാൻ നടപടിയെടുക്കുമെന്ന് ഊർജ മന്ത്രി ജെമിനി ലോകുംഗെ പറഞ്ഞു. ഇത് വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കും. വ്യാഴാഴ്ച ഈ ഡീസൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here