വിവാഹ സല്‍ക്കാരവേദിയില്‍ 22 പേരുടെ കൂടെ വിവാഹം; കയ്യടി നേടി റെബ മോണിക്കയും കുടുംബവും

വിവാഹ സല്‍ക്കാരത്തോടൊപ്പം മറ്റ് 22 പേരുടെകൂടി വിവാഹം നടത്തി മാതൃക സൃഷ്ടിച്ച് നടി റെബ മോണിക്കയും കുടുംബവും. റെബയുടെ ഭര്‍തൃ കുടുംബമാണ് വിവാഹ സല്‍ക്കാര വേദി ഒരു സമൂഹവിവാഹത്തിന്റെ വേദി കൂടിയാക്കി മാറ്റിയത്. വയനാട് മാനന്തവാടി സ്വദേശിയും ദുബൈയില്‍ ഉദ്യോഗസ്ഥനുമായ ജോയ്‌മോന്‍ ജോസഫുമായുള്ള റെബയുടെ വിവാഹം ജനുവരി 10ന് ബംഗളൂരുവില്‍ വച്ചായിരുന്നു. മാര്‍ച്ച് 27ന് ആണ് വിവാഹ സല്‍ക്കാരവും ഒപ്പം സമൂഹ വിവാഹമേളയും സംഘടിപ്പിച്ചത്. മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ ആയിരുന്നു ചടങ്ങിന്റെ വേദി.

മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ്, ജോളി ഫ്രാന്‍സിസ് എന്നിവരുടെ മകനാണ് ജോയ്‌മോന്‍ ജോസഫ്. മകന്റെ വിവാഹച്ചെലവ് ചുരുക്കി ആ പണം ഉപയോഗിച്ച് സമൂഹവിവാഹം സംഘടിപ്പിക്കുക എന്ന തങ്ങളുടെ ആഗ്രഹം മകനോടും മരുമകളോടും അവര്‍ അറിയിക്കുകയായിരുന്നു. ഇരുവരും പിന്തുണച്ചതോടെ ജനപ്രതിനിധികളുടെയും മറ്റും സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

സ്ത്രീധനത്തിനെതിരായ സന്ദേശം എന്ന നിലയ്ക്കാണ് സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന് വ്യവസായി കൂടിയായ ജോസഫ് ഫ്രാന്‍സിസ് പറഞ്ഞു. സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തില്‍ നിന്ന് എടുത്തുമാറ്റാന്‍ ഒരു പ്രചോദനമാവാന്‍ വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. തങ്ങളുടെ വിവാഹ സല്‍ക്കാരം ഇത്തരമൊരു വേദിയില്‍ നടന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് റെബയും ജോയ്‌മോനും പറഞ്ഞു. ജീവകാരുണ്യ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്പന്ദനം എന്ന സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാന്‍സിസ്. വിവിധ ജാതി, മത വിഭാഗങ്ങളില്‍ പെട്ട 22 പേരുടെ വിവാഹമാണ് ഒരേ വേദിയില്‍ നടന്നത്. വധൂവരന്മാര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രവും ഒപ്പം 2500 പേര്‍ക്ക് വിരുന്നും ഒരുക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News