സി പി ഐ എം 23 ആം പാർട്ടി കോൺഗ്രസിന്റെ പൊതു സമ്മേളന നഗരിയിലേക്കുള്ള കൊടിമരം രക്തസാക്ഷിത്വം കൊണ്ട് ചുവന്ന കയ്യൂരിൽ ഒരുങ്ങുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് കർഷക സമര പോരാട്ടങ്ങളുടെ ചരിത്രമുൾക്കൊള്ളിച്ചാണ് കൊടിമരം രൂപകൽപന ചെയ്യുന്നത്.
കയ്യൂർ സഖാക്കളുടെ ധീരസ്മരണകളിരമ്പുന്ന മണ്ണിൽ പാർട്ടി കോൺഗ്രസ് പൊതുസമ്മേളന നഗരിയിൽ ചെങ്കൊടിയുയർത്താനുള്ള കൊടിമരം ഒരുങ്ങുകയാണ്. 11 മീറ്റർ നീളത്തിൽ തേക്ക് മരത്തിലാണ് കൊടിമരമൊരുക്കുന്നത്.
ഐതിഹാസിക ചരിത്രമെഴുതാൻ പോവുന്ന കണ്ണൂർ പാർട്ടി കോൺഗ്രസിലേക്ക് കൊടിമരമൊരുക്കാൻ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് കയ്യൂരിലെ പാർട്ടി പ്രവർത്തകർ.
ചെറിയാക്കരയിലെ ബ്രാഞ്ചുകളാണ് കൊടി മരമൊരുക്കാനുള്ള തേക്ക് മരം നൽകിയത്. കോഴിക്കോട് നടന്ന 20 ആം പാർട്ടി കോൺഗ്രസിനും കയ്യൂരിൽ നിന്നും കൊടിമരം കൊണ്ടു പോയിരുന്നു.
ശിൽപി ഉണ്ണി കാനായി യുടെ നേതൃത്വത്തിലാണ് കൊടി മരം തയ്യാറാക്കുന്നത്. കയ്യൂർ, കരിവെള്ളൂർ, മുനയൻ കുന്ന് , പുന്നപ്ര വയലാർ ഉൾപ്പെടെ കമ്യൂണിസ്റ്റ് കർഷക പോരാട്ട ചരിത്രത്തിന്റെ ശിൽപാവിഷ്ക്കാരം കൊടിമരത്തിലൊരുക്കും.
എപ്രിൽ 4 ന് വൈകുന്നേരം കൊടിമര ജാഥ കയ്യൂരിൽ നിന്ന് പ്രയാണമാരംഭിക്കും. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി ടീച്ചർ ജാഥാ ലീഡറും സംസ്ഥാന കമ്മറ്റി അംഗം കെ പി സതീശ് ചന്ദ്രൻ മാനേജരുമാണ്.
രക്തസാക്ഷി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം കേന്ദ്ര കമ്മറ്റി പി കരുണാകരൻ കൊടിമരം കൈമാറും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം എപ്രിൽ 5 ന് വൈകുന്നേരം പൊതു സമ്മേളന നഗരിയായ എകെജി നഗറിലെത്തിച്ച് കൊടിമരം സ്ഥാപിച്ച് ചെങ്കൊടിയുയർത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here