വാങ്കഡെയിൽ ഇന്ത്യ ലോകകപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് 11 വർഷം

വാങ്കഡെയിൽ ഇന്ത്യ ലോകകപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് 11 വർഷം .എം.എസ് ധോണിയുടെ ക്യാപ്ടൻസിയിലായിരുന്നു ടീം ഇന്ത്യയുടെ രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടം.

1983ൽ കപിൽദേവിൻെറ ചെകുത്താൻമാർക്ക് ശേഷം 2011ൽ മഹേന്ദ്ര സിങ് ധോണിയുടെ പുലിക്കുട്ടികൾ ഇന്ത്യക്കായി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഇന്നേക്ക് 11 വർഷം. വാങ്കഡെ സ്റ്റേഡിയത്തിൽ ത്രസിച്ചിരുന്ന കാണികളുടെ ഇടയിലേക്ക് കൂറ്റൻ സിക്സർ പറത്തിയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ വിജയത്തിലേക്ക് ടീമിനെ നയിച്ചത്.

വാങ്കഡെയിൽ മത്സരവിജയത്തിന് ശേഷം ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറെ തോളിലേറ്റിയുള്ള ഇന്ത്യൻ താരങ്ങളുടെ ആഘോഷമൊന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരു കാലത്തും മറക്കില്ല. സച്ചിന് ക്രിക്കറ്റ് ലോകം നൽകിയ ആദരം കൂടിയായി ആ ലോകകപ്പ് മാറി. 2011 ഏപ്രിൽ 2നായിരുന്നു സച്ചിൻെറ ജൻമനാട് കൂടിയായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനൽ നടന്നത്.

മത്സരത്തിൻെറ തുടക്കം തന്നെ ഇന്ത്യക്ക് അത്ര ശുഭസൂചകമായിരുന്നില്ല. ടോസ് നേടിയ ശ്രീലങ്കൻ നായകൻ കുമാർ സങ്കക്കാര ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. 88 പന്തിൽ നിന്ന് 103 റൺസ് നേടിയ മഹേല ജയവർധനെയുടെ സെഞ്ച്വറി മികവിൽ ശ്രീലങ്ക 275 റൺസ് നേടി. ലോകകപ്പ് ഫൈനലിൽ അത് അത്ര മോശം സ്കോറായിരുന്നില്ല.

വാങ്കഡെ സച്ചിൻ ടെണ്ടുൽക്കർക്ക് വേണ്ടി ആർത്തുവിളിക്കുകയായിരുന്നു. എന്നാൽ വെറും 31 റൺസ് എടുക്കുന്നതിനിടെ സച്ചിനെയും സെവാഗിനെയും ഇന്ത്യക്ക് നഷ്ടമായി. എന്നാൽ 22കാരനായ വിരാട് കോലിയും ഗൗതം ഗംഭീറും ചേർന്ന് മൂന്നാം വിക്കറ്റിൽ 83 റൺസ് കൂട്ടുകെട്ട് നേടി.

കോലി പുറത്തായപ്പോൾ മുന്നിൽ നിന്ന് പടനയിക്കാനെത്തിയത് സാക്ഷാൽ എം.എസ് ധോണിയാണ്. ഒടുവിൽ ധോണിയുടെയും ഗംഭീറിൻെറയും ബാറ്റിങ് മികവിൽ ടീംഇന്ത്യക്ക് 6 വിക്കറ്റ് വിജയവും രണ്ടാം ഏകദിന ലോകകപ്പും.ഗംഭീർ 97 റൺസെടുത്തപ്പോൾ ധോണി 91 റൺസെടുത്ത് പുറത്താവാതെ നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here