ഇമ്രാൻ ഖാന് ഇന്ന് നിർണായകം ; പാകിസ്ഥാനിൽ അവിശ്വാസപ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്, ഇസ്‌ലാമാബാദില്‍ നിരോധനാജ്ഞ

പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേയുള്ള അവിശ്വാസപ്രമേയം ഇന്ന് വോട്ടിനിടാനിരിക്കെ ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകള്‍, ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്ലാമാബാദിലെ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കി.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇസ്ലാമാബാദിലെ ദേശീയ അസംബ്ലിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ജനങ്ങളോട് തെരുവിലിറങ്ങാന്‍ ഇമ്രാന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.

ദേശതാത്പര്യത്തിനും ഭാവിക്കുമായാണ് ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. രാജി, അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തുക, തിരഞ്ഞെടുപ്പ് എന്നിങ്ങനെ മൂന്നു വഴികളാണ് തന്റെ മുന്നിലുള്ളതെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനുവേണ്ടത്. ഇമ്രാന്‍ നയിക്കുന്ന പാകിസ്ഥാന്‍ തെഹിരീ-ഇ-ഇന്‍സാഫ് (പി.ടി.ഐ.) പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് നിലവില്‍ 165 പേരുടെ പിന്തുണയേ ഉള്ളൂ.

പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ട്. 155 അംഗങ്ങളുള്ള പി.ടി.ഐ.യില്‍തന്നെ ഇമ്രാനോട് എതിര്‍പ്പുള്ളവരുണ്ട്. ഇതില്‍ ചിലര്‍ കൂറുമാറുമെന്ന അഭ്യൂഹം ശക്തമാണ്ഏഴ് അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന്‍ (എം.ഒക്യു.എം.-പി.), നാല് അംഗങ്ങളുള്ള ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി, ഓരോ അംഗം വീതമുള്ള പി.എം.എല്‍.ക്യു. ജമൂരി വതന്‍ പാര്‍ട്ടി എന്നിവ പിന്തുണ പിന്‍വലിച്ചതോടെയാണ് ഇമ്രാന്റെ ഭൂരിപക്ഷം നഷ്ടമായത്.

പി.എം.എല്‍.ക്യു., ബലൂചിസ്താന്‍ അവാമി പാര്‍ട്ടി, എം.ക്യു.എം.-പി എന്നിവയുടെ പിന്തുണ നേടാനാണ് ഇമ്രാന്റെ ശ്രമം വിജയിച്ചാല്‍ 12 അംഗങ്ങളുടെ പിന്തുണകൂടിയാവും. 177 പേരുടെ പിന്തുണയോടെ അവിശ്വാസപ്രമേയത്തെ അതിജീവിക്കാനുമാവും. എന്നാല്‍, വോട്ടെടുപ്പില്‍ എന്തു നിലപാടെടുക്കുമെന്ന് ഈ പാര്‍ട്ടികള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News