കേന്ദ്രത്തിന്റെ ഒരു കോടി രൂപയുടെ ഇന്നവേഷന്‍ ചലഞ്ചിന്റെ പ്രീഫൈനലില്‍ ‘കൈറ്റ്’

കേന്ദ്ര ഇലക്ട്രോണിക്‌സ് – ഐ.ടി മന്ത്രാലയം ഏര്‍പ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ മികവാര്‍ന്ന സംരംഭങ്ങള്‍ക്കുള്ള ഒരു കോടി രൂപയുടെ ഫോസ് ഫോര്‍ ഗവ് (#FOSS4Gov) ഇന്നവേഷന്‍ ചലഞ്ചിന്റെ പ്രീഫൈനല്‍ റൗണ്ടിലേയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്ത ഇംഗ്ലീഷ് ഭാഷാപഠനം ലളിതവും ആയാസരഹിതവുമാക്കാനുള്ള കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറാണ് ചലഞ്ചിന് പരിഗണിച്ചത്.

സര്‍ക്കാര്‍ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗം വേഗത്തിലാക്കാനായി കഴിഞ്ഞ ഒക്ടോബറിലാണ് ഐ.ടി മന്ത്രാലയം ഫോസ് ഫോര്‍ ഗവ് ഇന്നവേഷന്‍ ചലഞ്ചിനായി സ്വകാര്യ സംരംഭങ്ങളില്‍ നിന്നുള്‍പ്പെടെ പ്രൊപ്പോസലുകള്‍ സ്വീകരിച്ചത്. രണ്ടാം റൗണ്ടില്‍ ജൂറിക്ക് മുന്നില്‍ കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അവതരണം നടത്തിയതിന് ശേഷമാണ് മൂന്നാം ഘട്ടമായ പ്രോട്ടോടൈപ്പ് സമര്‍പ്പിക്കാനുള്ള ഘട്ടത്തിലേക്ക് കൈറ്റിനെ തിരഞ്ഞെടുത്തത്.

പ്രത്യേക ഹാര്‍ഡ്‌വെയറോ ഇന്റര്‍നെറ്റോ നെറ്റ്‌വര്‍ക്കോ ആവശ്യമില്ലാതെ തികച്ചും ഓഫ്‌ലൈന്‍ രീതിയില്‍ എവിടെയും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇ-ലാംഗ്വേജ് ലാബ്. ഒരു കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നപോലെ ആസ്വാദ്യകരമായ അന്തരീക്ഷത്തില്‍ ഭാഷാ പ്രാവീണ്യം നേടാന്‍ ഇത് കുട്ടികളെ പ്രാപ്തരാക്കും . സ്‌കൂളുകളില്‍ നിലവിലുള്ള ലാപ്‌ടോപ്പുകളില്‍ ഒറ്റ ക്ലിക്കില്‍ വൈഫൈ ശൃംഖലയില്‍ സജ്ജമാക്കാം. എന്നതാണ് ഇ-ലാംഗ്വേജ് ലാബിന്റെ ഏറ്റവും വലിയ സവിശേഷത.

പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ 800 കോടി രൂപ ആവശ്യമുള്ളിടത്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലൈസന്‍സ് നിബന്ധനകളില്ലാതെയും അക്കാദമികാംശം ചോര്‍ന്നു പോകാതെയും കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും കൈറ്റ് ഇ-ലാംഗ്വേജ് ലാബുകള്‍ സജ്ജക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ മുന്നേറ്റം മറ്റു രാജ്യങ്ങളുമായും സംസ്ഥാനങ്ങളുമായും പങ്കുവെക്കാന്‍ തീരുമാനിച്ചതായി നേരത്തെ മന്ത്രി ശിവന്‍കുട്ടി പ്രസ്താവിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News