ദുബായില്‍ നിന്ന് റോഡ് മാര്‍ഗം ഈസ്റ്റേണ്‍ യൂറോപ്പടക്കം 13 രാജ്യങ്ങള്‍ സഞ്ചരിച്ച് മലയാളി ദമ്പതികള്‍ വിസ്മയം തീര്‍ത്തു. മുപ്പത് ദിവസം കൊണ്ട് 8800 കിലോമീറ്ററാണ് ഇവര്‍ സ്വന്തം ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തില്‍ സഞ്ചരിച്ചത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ഫസ്റ്റ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും തൃശൂര്‍ ചാവക്കാട് സ്വദേശിയുമായ ജമീല്‍ മുഹമ്മദ്, ഭാര്യ നിഷ ജമീല്‍ എന്നിവരാണ് സാഹസിക യാത്ര കഴിഞ്ഞു മടങ്ങിയെത്തിയത്.
യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ഫാര്‍ ഈസ്റ്റ്, മഗ്രിബ് രജ്യങ്ങള്‍ ഉള്‍പ്പെടെ ഇതിനകം 65 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജമീലും നിഷയും ലോക സഞ്ചാരം ഇഷ്ട വിനോദമായിക്കാണുന്നവരാണ്. ആദ്യമായാണ് ദുബൈ രജിസ്ട്രേഷന്‍ വാഹനത്തില്‍ മുഴുസമയം ഡ്രൈവ് ചെയ്ത് പൂര്‍ണമായും റോഡുമാര്‍ഗം യാത്ര പോകുന്നത്. ദുബായില്‍ നിന്ന് ഇറാന്‍ വഴി, തുര്‍ക്കി, ബള്‍ഗേറിയ, സെര്‍ബിയ, റൊമേനിയ, ഹങ്കറി, സ്ലോവാക്യ, ചെചിയ, പോളണ്ട്, ലാറ്റ്വിയ, ലിത്വാനിയ, അസ്റ്റോണിയ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലൂടെയാണ് ഇവര്‍ സഞ്ചരിച്ചത്. സാഹസികവും എന്നാല്‍ കൗതുകകരവുമായ യാത്ര വഴി ജനങ്ങള്‍, നഗരങ്ങള്‍, സംസ്‌കാരങ്ങള്‍, ജീവിത രീതികള്‍, വികസന പ്രവര്‍ത്തങ്ങള്‍, പ്രകൃതി ഭംഗി, അതിര്‍ത്തികള്‍, വ്യത്യസ്തമായ നിയമങ്ങള്‍, ജനങ്ങളുടെ ജീവിത വീക്ഷണങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍, മ്യൂസിയങ്ങള്‍, ആരാധാനാലയങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയെല്ലാം നേരിട്ട് കാണാനും അനുഭവിക്കാനും സാധിച്ചതായി ഇരുവരും പറഞ്ഞു. നേരത്തെ വിമാനം മാര്‍ഗം പോയി, അവിടങ്ങളിലെത്തിയാല്‍ ഡ്രൈവ് ചെയ്തു പോകുന്ന പതിവായിരുന്നുവെന്നും ജമീല്‍ പറഞ്ഞു. യാത്രയില്‍ ഓരോ രാജ്യത്തിന്റെയും തലസ്ഥാന നഗരിയില്‍ പ്രവേശിക്കുക എന്ന സ്വപ്നവും സാക്ഷാത്കരിച്ചതായി അദ്ദേഹം പറഞ്ഞു.
ഇറാനില്‍ ഡ്രൈവ് ചെയ്യാന്‍ പ്രയാസമായിരിക്കും എന്ന് കരുതി ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. പക്ഷേ, എല്ലാ ധാരണകളും തിരുത്തി, അതിമനോഹരമായ റോഡുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഇറാനില്‍ വരവേറ്റത്. ശിരസ്, ഇസ്ഫഹാന്‍, തെഹ്‌റാന്‍, തബ്രീസ് തുടങ്ങിയ സാംസ്‌കാരിക നഗരങ്ങളിലൂടെ സഞ്ചരിക്കാനായി. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലൂടെയും ഇസ്താന്‍ബൂളിലൂടെയും സഞ്ചരിച്ചാണ് ബള്‍ഗേറിയയില്‍ പ്രവേശിച്ചത്. ആദ്യമായാണ് അവരുടെ റോഡില്‍ ഒരു ദുബൈ രജിസ്ട്രേഷന്‍ വാഹനം കാണുന്നതെന്ന കൗതുകം പലരും പങ്കുവെച്ചു. ബള്‍ഗേറിയയുടെ തലസ്ഥാന നഗരിയില്‍, ചിതല്‍ പുറ്റുകളില്‍ മനുഷ്യര്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍ കാണാനായി. ബാല്‍ക്കന്‍ രാജ്യങ്ങളില്‍ അഴിമതിയും കൈക്കൂലിയും വളരെ കൂടുതലാണ്. ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയ വഴിയാണ് സെര്‍ബിയയില്‍ എത്തിയത്. സെര്‍ബിയക്കാര്‍ ഇംഗ്ലീഷ് സംസാരിക്കില്ല എന്നതിനാല്‍ പോലീസ് സ്റ്റേഷനിലടക്കം പരിഭാഷകനെ വെക്കേണ്ടി വന്നു.
ഹങ്കറി മുതലാണ് ശെന്‍കണ്‍ വിസയുടെ വാലിഡിറ്റി തുടങ്ങുന്നത്. റൊമാനിയന്‍ അതിര്‍ത്തിയില്‍ ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ പ്രവാഹമായിരുന്നു. ഉക്രയിനും ഹങ്കറിയും നേരിട്ട് അതിര്‍ത്തി പങ്കിടാത്തതിനാല്‍ രണ്ടു രാജ്യങ്ങളിലേക്കുമുള്ള ജനങ്ങളുടെ തിരക്ക് കാരണം അതിര്‍ത്തി കടക്കാന്‍ സമയമെടുത്തു. പതിനാലാം നൂറ്റാണ്ടില്‍ മരണപ്പെട്ട എഴുപതിനായിരം പേരുടെ അസ്ഥികളും തലയോട്ടികളും കൊണ്ട് നിര്‍മ്മിച്ച ബോണ്‍ ചര്‍ച്ച് പ്രാഗിലെ പ്രധാന കാഴ്ചയാണ്. യൂറോപ്പിലെ ഏറ്റവും പുരാതനമായ കാനോസ് നഗരം ലിത്വാനിയയിലാണ്. ലാറ്റിയയില്‍ എത്തിയാല്‍ യൂറോപ്പിന്റെ ലാന്‍ഡ് സ്‌കേപ് മാറുന്നതായി കാണാം. ബാള്‍ട്ടിക് സമുദ്ര തീരത്തിലൂടെ നീണ്ട ഡ്രൈവ് പ്രത്യേക അനുഭവമാണ്. ഫിന്‍ലന്‍ഡ് ആയിരുന്നു യാത്രയുടെ ലക്ഷ്യ കേന്ദ്രം. മലയാളികള്‍ ഉള്‍പ്പെടെ അപൂര്‍വം ഇന്ത്യക്കാര്‍ അവിടെ സ്ഥിര താമസക്കാരാണ്. പല രാജ്യങ്ങളിലുമുള്ള സുഹൃത്തുക്കളെയും കസ്റ്റമേഴ്‌സിനെയും നേരത്തെ തന്നെ ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ നടത്തിയതിനാല്‍ യാത്രയില്‍ വലിയ സഹായമായതായി ജമീല്‍ പറഞ്ഞു. 2014 മുതലുള്ള ഒരു സ്വപ്നമായിരുന്നു ദുബൈ രജിസ്ട്രേഷന്‍ വാഹനത്തില്‍ ദീര്‍ഘ സഞ്ചാരം നടത്തുക എന്നത്. അത് സാക്ഷത്കകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ജമീലും നിഷയും. കൂടുതല്‍ രാജ്യങ്ങളിലൂടെ സെല്‍ഫ്-ഡ്രൈവ് യാത്രക്ക് പദ്ധതിയിടുന്നതായും ഇരുവരും പറഞ്ഞു. താമസം ഉള്‍പ്പെടെ കൃത്യമായ പ്ലാനിങ്ങോട് കൂടിയാനയിരുന്നു യാത്ര. ഒരു മാസത്തേക്കുള്ള അത്യാവശ്യ ഭക്ഷണ സാധനങ്ങളും കരുതിയിരുന്നു.
ദുബായില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഖദീജ ഹനാന്‍ ജമീല്‍, ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ ഐഷ ദനീന്‍ ജമീല്‍ എന്നിവര്‍ മക്കളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here