ഹലാൽ നിരോധനം ആവശ്യപ്പെട്ട് കർണാടക സർക്കാരിന് എട്ട് ഹിന്ദുത്വ സംഘടനകളുടെ കത്ത്

ഹലാൽ നിരോധനം ആവശ്യപ്പെട്ട് എട്ട് ഹിന്ദുത്വ സംഘടനകൾ സംയുക്തമായി കർണാടക സർക്കാരിന് കത്ത് നൽകി. അതിനിടെ, സംസ്ഥാനത്തെ അഞ്ച് അറവുശാലകൾക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നൽകി. കശാപ്പിന് മുമ്പ് മൃഗങ്ങളെ ബോധരഹിതമാക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. ഹലാൽ നിരോധന ആവശ്യങ്ങൾക്കിടെയാണ് നടപടി. ഹലാല്‍ നിരോധനാവശ്യത്തെ പിന്തുണച്ച് കര്‍ണാടക മന്ത്രി ശശികല ജോളിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഹലാല്‍ നിരോധന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു.

കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ കഴിഞ്ഞ ദിവസം ബജറംഗ്ദള്‍ പ്രവര്‍ത്തക ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഹലാല്‍ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകള്‍ കയറി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തു. ചിക്കമംഗ്ലൂരുവില്‍ ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. അന്യായമെന്നും അംഗീകരിക്കാനാകില്ലെന്നും മുസ്ലീം സംഘടനകള്‍ പ്രതികരിച്ചു.

ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ഹിന്ദു സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച് പൂജ നടത്താറുണ്ട്. ഇതിന് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. ഹലാല്‍ സാമ്പത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ആരോപിച്ചിരുന്നു. രാജ്യം ചര്‍ച്ച ചെയ്ത ഹിജാബ് വിവാദത്തിന് പിന്നാലെ കര്‍ണാടകയിലെ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

അതിനിടെ, ഹലാൽ പ്രതിഷേധങ്ങളെ പിന്തുണച്ച് കർണാടക മന്ത്രി ശശികല ജോളിയും രം​ഗത്തെത്തി. ഹിന്ദുത്വ സംഘടനകളുടെ ഹലാൽ നിരോധനം ആവശ്യം ന്യായമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇതിനിടെ കർണാടകയിലെ കശാപ്പ്ശാലകളിലെ സൗകര്യങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കുകയാണ്.

ഹലാലിന്റെ പേരിൽ കർണാടകയിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ശിവമോഗയിൽ ഹലാൽ ബോർഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ഹോട്ടലുടമയെ ബജറംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു. ഹലാൽ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും മർദ്ദനമേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here