ഗ്രാമി പുരസ്‌കാരം രണ്ടാം വട്ടവും കേരളത്തിലെത്തിച്ച് മനോജ് ജോര്‍ജ്

ഗ്രാമി പുരസ്‌കാരത്തിന്റെ പെരുമ രണ്ടാം വട്ടം കേരളത്തിലേക്ക് കൊണ്ടുവന്ന് തൃശൂര്‍ എല്‍ത്തുരുത്തുകാരന്‍ മനോജ് ജോര്‍ജ്. വയലിനില്‍ മാന്ത്രിക സംഗീതം പൊഴിക്കുന്ന മനോജിന്റെ കരസ്പര്‍ശം കൂടിയുണ്ട് ഇക്കുറി ലാസ് വേഗാസിലെ ഗ്രാന്‍ഡ് മാര്‍ക്വീ ബോള്‍റൂമില്‍ തിരഞ്ഞെടുക്കപ്പെട്ട ന്യൂ ഏജ് ആല്‍ബമായ ഡിവൈന്‍ ടൈഡ്‌സിന്.

ഇന്ത്യന്‍ സംഗീത സംവിധായകന്‍ റിക്കി കേജ്, റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡ് എന്നിവരൊരുക്കിയ സംഗീത ആല്‍ബമാണിത്.

2015ലാണ് മനോജ് ആദ്യമായി ഗ്രാമിയില്‍ മുത്തമിടുന്നത്. റിക്കി കേജ് തന്നെ ഒരുക്കിയ ‘വിന്‍ഡ്‌സ് ഒഫ് സംസാര’യായിരുന്നു ആല്‍ബം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മനോജിന് വയലിനില്‍ കമ്പം കയറുന്നത്. കോളരി ലിറ്റില്‍ ഫ്‌ലവര്‍ പള്ളി ക്വയറിന്റെ വയലിന്‍ ഈണം ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. മാതാപിതാക്കളായ ജോര്‍ജ് ചിറ്റിലപ്പള്ളിയും റോസിയും നിരുത്സാഹപ്പെടുത്തിയില്ല. 600 രൂപമുടക്കി വയലിന്‍ വാങ്ങി നല്‍കി.

കര്‍ണാട്ടിക് സംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതവും കൂട്ടിയിണക്കിയുള്ള മനോജിന്റെ കോംപോസിഷനുകള്‍ ശ്രദ്ധിക്കപ്പെട്ടു. തട്ടകം ബംഗളൂരുവിലേക്ക് മാറ്റിയതോടെ സംഗീത പ്രതിഭകളെ അടുത്തറിഞ്ഞു. റിക്കിക്കൊപ്പം പരസ്യങ്ങള്‍ക്കും സിനിമയ്ക്കും വയലിന്‍ മീട്ടി. പിന്നീടാണ് ലോക വേദികളിലേക്കും ആല്‍ബങ്ങളിലേക്കും തിരിയുന്നത്. ചിത്ര, ഹരിഹരന്‍ തുടങ്ങിയവര്‍ക്കൊപ്പം 3,000 വേദികളില്‍ വയലിന്‍ വായിച്ചിട്ടുണ്ട് മനോജ്. സുഷയാണ് ഭാര്യ. നീല്‍ മനോജ്, നിയ റോസ് മനോജ് എന്നിവര്‍ മക്കള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News