മോദി സര്‍ക്കാരിന്റെ ഇന്ധനക്കൊള്ള തുടരുന്നു. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. രണ്ടാഴ്ച കൊണ്ട് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത് 10 രൂപയിലധികമാണ്.
പെട്രോളിന് വില 115ഉം ഡീസലിന് 102ഉം പിന്നിട്ട് കുതിയ്ക്കുമ്പോഴും ജനദ്രോഹ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്കയറ്റമാണ് ഇന്ധന വില വര്‍ധനവിന് കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ന്യായം. എന്നാല്‍ ഇത് വെറും തട്ടിപ്പാണെന്ന് കണക്കുകള്‍ പറയുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാര്‍ച്ച് 22 മുതലാണ് ഇന്ധന വില വീണ്ടും കൂട്ടിത്തുടങ്ങിയത്. ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ചൊവ്വാഴ്ച അര്‍ധരാത്രി വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 117.2ലും ഡീസല്‍ വില 103.84 രൂപയിലുമെത്തി. കൊച്ചിയില്‍ പെട്രോള്‍ വില 115 കടന്നിരിക്കുകയാണ്. ഡീസല്‍ വില 103.98 രൂപയായി. 15 ദിവസത്തിനുള്ളില്‍ 13 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. മാര്‍ച്ച് 22 ന് 115.48 ഡോളര്‍ ആയിരുന്നു ക്രൂഡോയില്‍ ബാരലിന്റെ വില.
10 ദിവസത്തിനുള്ളില്‍ ഇത് 7.57 ഡോളര്‍ കുറഞ്ഞ് 107.91 ആയി. എന്നാല്‍ ഇന്ധനവില കൂട്ടുകയാണ് ചെയ്തത്. പിന്നീട് ഈ മാസം ആദ്യം എണ്ണവില 104.39 ഡോളറാവുകയും ഇപ്പോഴത് 103 ഡോളറിലെത്തുകയും ചെയ്തു. അപ്പോഴും പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി. അതായത് നാല് ദിവസം കൊണ്ട് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 4.21 ഡോളര്‍ കുറഞ്ഞപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 2.26 രൂപയും ഡീസലിന് 2.98 രൂപയും വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
ഇതോടെ സമസ്ത മേഖലയിലും വിലക്കയറ്റത്തിന് കാരണമാവുയും ചെയ്തു.ഇതിനിടെ പാചകവാതകത്തിനും സി എന്‍ ജിക്കും വില വര്‍ധിപ്പിച്ച് ഇരുട്ടടി നല്‍കുകയും ചെയ്തു.മാര്‍ച്ച് 1ന് വാണിജ്യ സിലിണ്ടറിന് 107 രൂപയും മാര്‍ച്ച് 22 ന് ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും കൂട്ടിയിരുന്നു.വാണിജ്യ സിലിണ്ടറിന് 9 മാസത്തിനിടെ 997.50 രൂപയും ഗാര്‍ഹിക സിലിണ്ടറിന് 11 മാസത്തിനിടെ 305.50 യുമാണ് കൂട്ടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here