കെ വി തോമസും തരൂരും CPIM പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ വലിയ വിവാദങ്ങളാണ് കോൺഗ്രസ് അഴിച്ചുവിട്ടത്. ഇപ്പോഴിതാ 2017 ൽ രമേശ്‌ചെന്നിത്തല 2017ൽ എ കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത ചിത്രം കുത്തിപൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ .
എ കെ ജി സെന്ററിലെ സെമിനാറിൽ ഹാളിൽ വച്ച് എന്റെ ബാല്യ കാലം മുതലുള്ള സുഹൃത്തായ രമേശ് ചെന്നിത്തലയെ കണ്ടപ്പോൾ!!! എന്ന ചെറുകുറിപ്പോടെ ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ചെന്നിത്തലക്കില്ലാത്ത വിലക്ക് കെ.വി.തോമസിന് എങ്ങനെ വന്നു എന്നാണ് എല്ലാവരുടെയും ചോദ്യം.സെമിനാർ കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ.അന്ന് സെമിനാർ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയും കാനവും പങ്കെടുത്തിരുന്നു.ഇതേ വിഷയത്തിൽ നടക്കുന്ന സെമിനാറിൽ നിന്നാണ് കെ.വി.തോമസിനെ ഇപ്പോൾ വിലക്കിയത്.
ഹൈക്കമാന്റിന്‍റെ തീരുമാനത്തെ തള്ളി കെ വി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.കേന്ദ്ര-സംസ്ഥാന വിഷയമാണ് സെമിനാറിലുള്ളത്.സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നുവെന്നും കെ.വി തോമസ് പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.സി.പി.എം സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്. കേരളത്തിന് പുറത്ത് സി.പി.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോവുന്നത്. പിന്നെന്തിനാണ് ഈ വിരോധമെന്നും കെ.വി തോമസ് ചോദിച്ചു.
“സെമിനാറില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്നായിരുന്നു ഭീഷണി. ഇത് ശരിയായ കാര്യമാണോ. ഞാന്‍ പാര്‍ട്ടിയില്‍ പൊട്ടിമുളിച്ച ആളല്ല. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. ഞാന്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണം. ഞാന്‍ എ.ഐ.സി.സി അംഗമാണ്. എന്നെ പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണ്. പാര്‍ട്ടി വിടില്ലെന്നും കെ.വി തോമസ് അറിയിച്ചു. തിരുത്തേണ്ടത് കോണ്‍ഗ്രസാണ്. പദവികളൊന്നും വെറുതെ ലഭിച്ചതല്ല. അതില്‍ ആര്‍ക്കും സംശയം വേണ്ട. 2018-ന് ശേഷം രാഹുല്‍ ഗാന്ധി മുഖം നല്‍കിയിട്ടില്ല’ കെ.വി തോമസ് പറഞ്ഞു.
സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. സെമിനാറില്‍ പങ്കെടുക്കരുതെന്ന് ഹൈക്കമാന്‍ഡ് കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് പങ്കെടുക്കാനുള്ള തീരുമാനം. പാര്‍ട്ടി തീരുമാനം ലംഘിച്ചാല്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കും സ്ഥാനമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും അറിയിച്ചിരുന്നു.
രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ മുനമ്പിൽ നിൽക്കുമ്പോഴും ഹിന്ദുത്വ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ കോൺഗ്രസ് ഇനിയും തീരുമാനം എടുക്കുന്നത് പാർട്ടിയെ വൻ പതനത്തിലേക്ക് നയിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. രാഷ്ട്രീയഭേദമന്യേ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്‌ക്കേണ്ട വേദിയാണ് പാർട്ടി കോൺഗ്രസ് സെമിനാറിന്റേത്. അത്തരത്തിൽ മുൻകാലങ്ങളിൽ മറ്റ് പാർട്ടിക്കാരും സെമിനാറിന്റെ ഭാഗമാകാറുണ്ട്. എന്നാൽ കോൺഗ്രസിനെ പ്രതിനിധികരിച്ച് ആരെയും സെമിനാറിൽ വിടില്ലെന്ന ദുർവാശിയാണ് കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടത്.
ഇതര പാർട്ടിയുടെ സെമിനാറിൽ പങ്കെടുത്താൽ പാർട്ടിവിട്ടുപോയി എന്ന തെറ്റായ വ്യാഖ്യാനമാണ് കോൺഗ്രസ് നൽകുന്നത്. യഥാർത്ഥത്തിൽ സെമിനാറിൽ പങ്കെടുക്കുന്നതിലൂടെ ആ വിഷയത്തിൽ സ്വന്തം പാർട്ടിയുടെ നിലപാട് പറയാൻ സാധിക്കും. ബിജെപിയുടെ വർഗീയ അജടയ്ക്കെതിരെ കോൺഗ്രസിന്റെ നിലപാട് എന്താണെന്നും വ്യക്തമാക്കാനും സെമിനാർ മികച്ച വേദിയാകുമെന്ന കാര്യത്തിൽ സംശയമില്ല.
CPIM പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യത്തെ കുറിച്ച് ദീർഘവീക്ഷണമുള്ള നേതാവ് തന്നെയാണ് കെ വി തോമസ്. ബിജെപിയുടെ ഹിന്ദു അജണ്ടയ്‌ക്കെതിരെ ഒറ്റക്കെട്ടാവണമെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് പാർട്ടി തീരുമാനങ്ങളെ തള്ളി അദ്ദേഹം സെമിനാറിൽ പങ്കെടുക്കാൻ ഒരുങ്ങിയത്. ഏപ്രിൽ 9ന് സെന്റർ സ്റ്റേറ്റ് റിലേഷൻ എന്ന വിഷയത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഒപ്പം വേദി പങ്കിട്ട് സംസാരിക്കുവാൻ കെ വി തോമസും എത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here