കനലെരിയുന്ന ഓര്‍മകളുമായി രക്തസാക്ഷി കെ വി സുധീഷിന്റെ അമ്മയെ കാണാന്‍ മുന്‍ എസ്എഫ്‌ഐ നേതാക്കളെത്തി

കനലെരിയുന്ന ഓര്‍മകളുമായി രക്തസാക്ഷി കെ വി സുധീഷിന്റെ അമ്മയെ കാണാന്‍ സമകാലികരായ മുന്‍ എസ് എഫ് ഐ നേതാക്കള്‍ പെരളശ്ശേരിയിലെ വീട്ടിലെത്തി. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ എ പ്രദീപ്കുമാറും, യു പി ജോസഫും, പി രാജീവും , എം ബി രാജേഷുമാണ് പെരളശ്ശേരിയിലെ വീട്ടിലെത്തിയത്.

കാല്‍ നൂറ്റാണ്ടിനിപ്പുറവും തിളങ്ങി നില്‍ക്കുകയാണ് രക്ത നക്ഷത്രം സഖാവ് കെ വി സുധീഷ്. 1994 ജനുവരി 26 ന്റെ രാത്രി അച്ഛനുമ്മയ്ക്കും മുന്നിലിട്ട് അദ്ദേഹത്തെ
ആര്‍ എസ് എസുകാര്‍ അരുംകൊല ചെയ്യുകയായിരുന്നു.

ഒരുമിച്ച് വിദ്യാര്‍ത്ഥി സമര പോരാട്ടം നയിച്ചവര്‍, ഒരുമിച്ച് മുദ്രാവാക്യം വിളിച്ചവര്‍… എ പ്രദീപ് കുമാര്‍. യുപി ജോസഫ്, പി രാജീവ്, എം ബി രാജേഷ്…വിദ്യാര്‍ത്ഥി സംഘടനാ കാലത്തെ സഹയാത്രികന്റെ ഓര്‍മകളുമായാണ് മൂന്ന് പേരും പെരളശ്ശേരിയിലെ കെ വി സുധീഷിന്റെ വീട്ടിലെത്തിയത്. കെ വി സുധീഷിന്റെ അമ്മ നളിനിയെയും കുടുംബാംഗങ്ങളെയും കണ്ടു.

കെ വി സുധീഷിന്റെ സഖാക്കളായിരുന്നവര്‍ സുധീഷിന്റെ അമ്മ നളിനിക്ക് സ്വന്തം മക്കളാണ്. എസ് എഫ് ഐ സംസ്ഥാന
ജോ. സെക്രട്ടറിയായിരുന്ന കെ വി സുധീഷ് കൊല ചെയ്യപ്പെടുമ്പോള്‍ എ പ്രദീപ്കുമാര്‍ സംസ്ഥാന സെക്രട്ടറിയും യു പി ജോസഫ് പ്രസിഡന്റുമായിരുന്നു.

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാതിയില്‍ മുറിഞ്ഞ മുദ്രാവാക്യം സഹപ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി കണ്ഠങ്ങളില്‍ നിന്ന് കണ്ഠങ്ങളിലേക്ക് കൈമാറി. കാലമേറുന്തോറും കനലൂതിയൂതി പടര്‍ന്നു കത്തുകയാണ് രക്തസാക്ഷ്യം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here