ജാതി അധിക്ഷേപം ബി.ജെ.പിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നുവെന്ന് സിപിഐഎം രാജ്യസഭാ എംപി എ എ റഹീം. തന്നെ ‘തിരുതാ തോമ’യെന്ന് വിളിച്ച് കോണ്‍ഗ്രസുകാര്‍ അവഹേളിക്കുന്നുവെന്ന കെ വി തോമസിന്‍റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് റഹീമിന്‍റെ പ്രതികരണം.
“എന്നെ തിരുതാ തോമായെന്നു വിളിച്ചു കോൺഗ്രസ്സുകാർ അവഹേളിക്കുന്നു…അതെ,ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്.” വൈകാരികമായാണ് കെ വി തോമസ് ഇതുപറഞ്ഞതെന്ന് എഎ റഹീം എംപി ഫേസ്ബുക്കിൽ കുറിച്ചു.
മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു.
‘ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ’ എന്ന തന്റെ കൂടെയുള്ളവരുടെ മാനസികാവസ്ഥയെ കുറിച്ചാണ് കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ‘ചെത്തുകാരന്റെ മകൻ’ എന്ന് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിച്ചതും കോൺഗ്രസാണ്. ചെത്തുകാരന്റെ മകൻ ചെത്താൻ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ് ബോധം. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.
കെ വി തോമസിനെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു ചർച്ച ചെയ്യുന്ന ഒരു സെമിനാറിൽ നിന്ന് എന്തിന് വിലക്കുന്നുവെന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയുന്നില്ല. ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോൺഗ്രസ് സംസ്കാരത്തിന് പുരോഗമന കേരളം മറുപടി നൽകുമെന്നും റഹീം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
“എന്നെ തിരുതാ തോമായെന്നു വിളിച്ചു കോൺഗ്രസ്സുകാർ അവഹേളിക്കുന്നു…
അതെ,ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്.”
വൈകാരികമായിശ്രീ കെ വി തോമസ് ഇന്നലെ പറഞ്ഞ വാക്കുകളാണിത്.ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നു.കേരളത്തിന്റെ സർവ്വാദരണീയനായ മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’എന്ന് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിച്ചതുംഇതേ കോൺഗ്രസാണ്.ചെത്തുകാരന്റെ മകൻ ചെത്താൻ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ്സ് ബോധം.മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്ന ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളേജ് അധ്യാപകനാകുന്നു,പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു…‘ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ…’തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് ശ്രീ കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്.മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും,
കെ വി തോമസിനെ,
രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു
ചർച്ചചെയ്യുന്ന ഒരു സെമിനാറിൽ നിന്ന്
എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെവരുമ്പോൾ,
ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിന് പുരോഗമന കേരളം മറുപടി നൽകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here