ഇന്ധനവില ഓരോ ഇന്ത്യക്കാരന്റെയും നാലിലൊന്ന് സമ്പത്തും തട്ടിപ്പറിക്കുന്നുവെന്ന് കണക്കുകള്‍

ഇന്ധനവില ഓരോ ഇന്ത്യക്കാരന്റെയും നാലിലൊന്ന് സമ്പത്തും തട്ടിപ്പറിക്കുന്നുവെന്ന് കണക്കുകള്‍. ഇന്ത്യക്കാരന്റെ ഇന്ധനം വാങ്ങല്‍ ശേഷി അയല്‍ രാജ്യങ്ങളെക്കാള്‍ ബഹുദൂരം പിന്നില്‍. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനക്കൊള്ള ഇന്ത്യന്‍ ജനതയുടെ നടുവൊടിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ദിനംതോറും വര്‍ധിപ്പിക്കുമ്പോള്‍ ഓരോ പൗരനെയും ദുരിതം കാര്‍ന്നുതിന്നുകയാണ്. ഇന്ത്യക്കാരന്റെ പ്രതിദിന വരുമാനത്തിന്റെ സിംഹഭാഗവും ചെലവാക്കുന്നത് ഇന്ധനം വാങ്ങാനാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.

ജോലിക്ക് പോകാന്‍ വണ്ടിയില്‍ പെട്രോള്‍ അടിച്ചിരുന്ന ഇന്ത്യക്കാരന്‍ ഇന്ന് പെട്രോള്‍ അടിക്കാനാണ് ജോലിക്ക് പോകുന്നത്. പെട്രോള്‍ അടിക്കാന്‍ ഇന്ത്യന്‍ ജനത ചെലവാക്കുന്നത് പ്രതിദിന വരുമാനത്തിന്റെ 23.5 ശതമാനമാണ്. ഡീസലിന് ചെലവാക്കുന്നത് 21 ശതമാനവും. വികസ്വര രാജ്യങ്ങളായ സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും ചൈനയിലുമൊക്കെ പത്ത് ശതമാനത്തില്‍ താഴെ മാത്രം ചെലവിടുമ്പോള്‍ ഞെട്ടിപ്പിക്കുന്നതാണ് ഇന്ത്യന്‍ അന്തരം.

ഇന്ത്യന്‍ ജനതയുടെ ഇന്ധനം വാങ്ങല്‍ ശേഷിക്കണക്ക് പരിശോധിച്ചാലും ഈ അപകടം പ്രകടമാണ്. നിലവിലെ ഇന്ധനവില അനുസരിച്ച് പെട്രോളിന് 5.2 ഡോളറും ഡീസലിന് 4.6 ഡോളറുമാണ് ഇന്ത്യക്കാരുടെ വാങ്ങല്‍ ശേഷി.

എന്നാല്‍ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും പാക്കിസ്ഥാനും ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങി വില്‍ക്കുന്ന നേപ്പാളുമൊക്കെ വാങ്ങല്‍ ശേഷിയില്‍ ഇന്ത്യക്കാരേക്കാള്‍ മുന്നിലാണ്. ആഫ്രിക്കന്‍ രാജ്യങ്ങളും വാങ്ങല്‍ ശേഷിയില്‍ ഇന്ത്യക്കാരെ ബഹുദൂരം പിന്നിലാക്കുന്നു. അമേരിക്കന്‍, യൂറോപ്യന്‍ ജനതയുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യം.

ഇന്ധന വില കൂട്ടുന്നതിലൂടെ വലിയ കോര്‍പ്പറേറ്റ് കൊള്ളയ്ക്കാണ് കേന്ദ്രം അരങ്ങൊരുക്കുന്നത്. കൊവിഡ് കാലത്ത് പെട്രോളിയം കമ്പനികള്‍ വന്‍ലാഭം കൊയ്തപ്പോള്‍ ഇന്ത്യന്‍ ദരിദ്രരുടെ എണ്ണം ഇരട്ടിയായതും കണക്കുകള്‍ നടത്തുന്ന കൊഞ്ഞനംകുത്തലായി മാറുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News