കുര്‍ബാന ഏകീകരണം; കൊച്ചി ബിഷപ്പ് ഹൗസിനു മുന്നില്‍ സംഘര്‍ഷം

കുര്‍ബാന ഏകീകരണ വിഷയവുമായി ബന്ധപ്പെട്ട് കൊച്ചി ബിഷപ്പ് ഹൗസിനു മുന്നില്‍ സംഘര്‍ഷം. കുര്‍ബാന ഏകീകരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. ഓശാന ഞായര്‍ മുതല്‍ സിറോ മലബാര്‍ സഭയില്‍ ഏകീകരിച്ച കുര്‍ബാന നടപ്പിലാക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡോ.ജോര്‍ജ്ജ് ആലഞ്ചേരി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.എന്നാല്‍ ഇതംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും.

ഏകീകരിച്ച കുര്‍ബാന നടപ്പിലാക്കണമെന്ന സിറോ മലബാര്‍ സഭ സിനഡ് തീരുമാനം ഈസ്റ്ററിനു മുന്‍പ് നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് ഏതാനും ദിവസം മുന്‍പായിരുന്നു മാര്‍പാപ്പ കത്തയച്ചത്. എന്നാല്‍ കൂടുതല്‍ ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ ക്രിസ്തുമസിനു മുന്‍പ് നടപ്പാക്കാമെന്നായിരുന്നു എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയില്‍ നിലപാടെടുത്തത്.

അതിരൂപതയിലെ വൈദികരും ഇക്കാര്യം അംഗീകരിച്ചതോടെ കുര്‍ബാനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചതായാണ് കണക്കാക്കിയിരുന്നത്. പക്ഷേ, ഇതിനു ശേഷം കര്‍ദിനാള്‍ ആലഞ്ചേരിയും ബിഷപ്പ് ആന്റണി കരിയിലും ചേര്‍ന്നിറക്കിയ സര്‍ക്കുലറാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഓശാന ഞായര്‍ മുതല്‍ ഏകീകരിച്ച കുര്‍ബാന നടപ്പാക്കണമെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. പുതിയ സര്‍ക്കുലര്‍ കാനോനിക സാധുതയില്ലാത്തതാണെന്നും ഇത് പള്ളികളില്‍ വായിക്കില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന യോഗത്തിനു ശേഷം അറിയിച്ചു.

ഇതെത്തുടര്‍ന്ന് ബിഷപ്പ് ഹൗസിനു പുറത്തുണ്ടായിരുന്ന കുര്‍ബാന ഏകീകരണത്തെ അനുകൂലിക്കുന്നവര്‍ അഭിപ്രായവ്യത്യാസവുമായി രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. മാര്‍പാപ്പയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നാണ് മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഏതാനും സമയം നീണ്ടു നിന്ന സംഘര്‍ഷം പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here