നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രോസിക്യൂഷന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ പുറത്ത്. ദിലീപിന്‍റെ സഹോദരീഭര്‍ത്താവ് സൂരജും ആലുവ സ്വദേശിയായ ഡോ. ഹൈദരലിയും തമ്മിലുളള ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
വിചാരണക്കോടതിയില്‍ അഭിഭാഷകര്‍ പറയുന്നതനുസരിച്ച് മൊഴി നല്‍കണമെന്നും പൊലീസിന് നല്‍കിയ രേഖകളില്‍ കാര്യമില്ലെന്നുമാണ് ഫോണിലൂടെ സൂരജ്, ഡോ. ഹൈദരലിയോട് പറയുന്നത്. നടി ആക്രമിക്കപ്പെട്ട സമയത്ത് ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്.
എന്നാൽ ദിലീപ് അഡ്മിറ്റ് ആയിരുന്നില്ല എന്നായിരുന്നു ഡോ. ഹൈദരലി ആദ്യം മൊഴി നൽകിയത്. പിന്നീട് പ്രോസിക്യൂഷന്‍ സാക്ഷിയായി മാറിയ ഡോ. ഹൈദരലി വിചാരണക്കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപിന്‍റെ സഹോദരീഭര്‍ത്താവ് ഡോക്ടറെ വിളിക്കുന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നാണ് സുരാജിന്‍റെ ആവശ്യം. എന്നാല്‍ രേഖകൾ പോലീസിന്‍റെ കൈവശം ഉണ്ടന്നു ഡോക്ടർ പറയുന്നു. രേഖകളല്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സുരാജിന്‍റെ മറുപടി. എല്ലാ കാര്യങ്ങളും അഭിഭാഷകൻ പറഞ്ഞു തരും. അഭിഭാഷകൻ പഠിപ്പിക്കുന്നതുപോലെ ഡോക്ടര്‍ കോടതിയില്‍ പറഞ്ഞാൽ മതി എന്നും സംഭാഷണത്തിൽ ഉണ്ട്.
മാത്രമല്ല, കോടതിയിലേക്ക് സാക്ഷികളെ വിളിപ്പിക്കുന്ന മുറയ്ക്ക് എല്ലാവരെയും ഇത്തരത്തില്‍ മൊഴി മാറ്റാന്‍ പഠിപ്പിക്കുന്ന വിവരവും ഡോക്ടറോട് പറയുന്നുണ്ട്. കേസില്‍ വിചാരണഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 20 ലധികം നിര്‍ണായക സാക്ഷികളാണ് കോടതിയില്‍ കൂറുമാറിയത്.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ പലതവണ വിവിധ കോടതികളില്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇവ സാധൂകരിക്കുന്ന വ്യക്തമായ തെളിവാണ് ഇതോടെ പുറത്തായത്. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഈ ഫോണ്‍ സംഭാഷണം ഹൈക്കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ ദിലീപിന്‍റെ ഫോണിലുണ്ടായിരുന്ന കോടതി രേഖകള്‍ അടക്കം തെളിവുകള്‍ നശിപ്പിച്ചുവെന്ന് സമ്മതിച്ച സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here