ഹിന്ദി അടിച്ചേല്‍പിക്കുന്നതിലൂടെ ബിജെപി ‘സാംസ്‌കാരിക തീവ്രവാദം’ അഴിച്ചുവിടുന്നു; അമിത് ഷായ്ക്ക് മറുപടിയുമായി സിദ്ധരാമയ്യ

വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നും ഇംഗ്ലീഷ് ഉപയോഗിക്കരുത് എന്നുള്ള കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല എന്നാവര്‍ത്തിക്കുകയാണ് അദ്ദേഹം.

ഹിന്ദി അടിച്ചേല്‍പിക്കുന്നതിലൂടെ ബി.ജെ.പി ‘സാംസ്‌കാരിക തീവ്രവാദം’ അഴിച്ചുവിടുകയാണെന്നും ഭാഷാ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനമെന്നും പരസ്പരം വികാരങ്ങളെ മാനിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

ബഹുസ്വരതയാണ് ഇന്ത്യയെ എക്കാലവും ഒന്നിച്ചു നിര്‍ത്തിയതെന്നും അത് ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമത്തേയും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഒരു കന്നഡിഗയെന്ന നിലയില്‍ അമിത് ഷായുടെ പ്രസ്താവനയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അതിന് ഞങ്ങള്‍ ഒരിക്കലും സമ്മതിക്കുകയുമില്ല. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് സഹകരണ ഫെഡറലിസത്തേക്കാള്‍ നിര്‍ബന്ധിത ഫെഡറലിസത്തിന്റെ അടയാളമാണ്.

നമ്മുടെ ഭാഷകളെക്കുറിച്ചുള്ള ബി.ജെ.പിയുടെ സങ്കുചിത കാഴ്ചപ്പാടുകള്‍ തിരുത്തേണ്ടതുണ്ട്, സവര്‍ക്കറിനെപ്പോലുള്ള കപട ദേശീയവാദികളില്‍ നിന്നുമാണ് അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉരുത്തിരിഞ്ഞത്, സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ( ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് ഹിന്ദി ഇംപോസിഷന്‍’ ) എന്ന ഹാഷ് ടാഗിനൊപ്പമാണ് സിദ്ധരാമയ്യ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.”

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തമ്മില്‍ സംസാരിക്കുന്നതിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന.

ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ നീക്കം ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും.

രാജ്യത്തിന്റെ ഐക്യത്തിന് ഇത് വളരെ പ്രധാനമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം അമിതാ ഷായുടെ ഈ  പ്രസാതവനയ്ക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് സോഷ്യല്‍മീഡിയയിലുടനീളം നടക്കുന്നത്. നിരവധിപേര്‍ അമിത് ഷായുടെ ഈ പ്രസ്താവനയ്ക്കെതിരായി രംഗത്തെത്തുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News