‘ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷ’, ദിലീപിന്റെ പുതിയ ശബ്ദരേഖ പുറത്ത്; ചോദ്യംചെയ്യലില്‍ നിഷേധിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദിലീപിന്റെ പുതിയ ശബ്ദരേഖ പുറത്ത്. അടുത്ത സുഹൃത്ത് ബൈജുവുമായി ദിലീപ് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷയാണെന്നും അവരെ രക്ഷിച്ചതിന് താന്‍ ശിക്ഷിക്കപ്പെട്ടെന്നുമാണ് സംഭാഷണത്തില്‍ ദിലീപ് പറയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഈ ശബ്ദരേഖ തന്റേതല്ലെന്നാണ് ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മറുപടി.

‘ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്നാണ് പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ പറയുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് അന്വേഷണസംഘം കോടതിയിലും സമര്‍പ്പിച്ചിരുന്നു. ഇതേ ശബ്ദരേഖ ദിലീപിന്റെ ഫോണില്‍നിന്നും കണ്ടെടുത്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. അതേസമയം, ശബ്ദരേഖ തന്റേതല്ലെന്നാണ് ചോദ്യംചെയ്യലില്‍ ദിലീപ് നല്‍കിയ മറുപടി. എന്നാല്‍ ദിലീപിന്റെ ശബ്ദം സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. മാത്രമല്ല, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.

അതിനിടെ, കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യും. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കങ്ങളാണ് സംഭവങ്ങള്‍ക്കെല്ലാം കാരണമെന്ന് പറയുന്ന ശബ്ദരേഖയും കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എല്‍. സുരാജും ദിലീപിന്റെ സുഹൃത്ത് ശരത്തും തമ്മില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നു, കൂട്ടുകാര്‍ക്ക് തിരിച്ച് പണി കൊടുക്കാന്‍ കാവ്യയും ശ്രമിച്ചു. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണമെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. നേരത്തെ സംഭവത്തിന് പിന്നില്‍ മാഡം ഉണ്ടെന്ന് വെളിപ്പെടുത്തുന്ന പള്‍സര്‍ സുനിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. പള്‍സര്‍ സുനി പിന്നീട് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

അതേസമയം, കാവ്യയെ കേസിലേക്ക് കൊണ്ടുവന്ന് ദിലീപില്‍നിന്ന് ശ്രദ്ധമാറ്റാനുള്ള ശ്രമമാണോ ഇതിനെല്ലാം പിന്നിലെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. മറ്റൊരാള്‍ ചെയ്തത് അവരെ രക്ഷിക്കാന്‍ വേണ്ടി താന്‍ ഏറ്റെടുത്തെന്നരീതിയിലാണ് ദിലീപിന്റെയും മറ്റുള്ളവരുടെയും സംഭാഷണങ്ങള്‍. അതിനാല്‍ തന്നെ ഇത് തന്ത്രപൂര്‍വമുള്ള നീക്കങ്ങളാണോയെന്നും അന്വേഷണസംഘം സംശയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News