കേരളത്തിലെ വനിതാ മുന്നേറ്റത്തിൻറെ ശക്തയായ തേരാളിയായ സിഎസ് സുജാത കായംകുളം എംഎസ്എം കോളേജ് വിദ്യാർത്ഥി ആയിരിക്കെ എസ്എഫ്ഐ രംഗത്തിലൂടെയാണ് സംഘടനാ രംഗത്തെത്തിയത് .
ആലപ്പുഴ വള്ളികുന്നത്ത് കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു സി എസ് സുജാതയുടെ ജനനം. കേരള യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ പ്രതിനിധിയായും പിന്നീട് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ചു.
സിപിഐഎം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ച സി എസ് സുജാത കൃഷ്ണപുരം ഡിവിഷനിൽ നിന്നും ജില്ലാ കൗൺസിൽ അംഗമായി. വളരെ ചെറുപ്രായത്തിൽ തന്നെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ട സി എസ് സുജാത ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ചു.
സിഎസ് സുജാത പ്രസിഡൻറായി പ്രവർത്തിച്ച കാലത്താണ് സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തായി ആലപ്പുഴ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുതവണ സുജാത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി .
സി പി ഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി എസ് സുജാത മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി. പിന്നീട് മാവേലിക്കരയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തി പാർലമെൻ്റിൽ എത്തി.
നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന സി എ എസ് സുജാത CITU ദേശീയ കൗൺസിൽ അംഗവും CITU സംസ്ഥാന വൈസ് പ്രസിഡൻറുമാണ്. വനിതാ മുന്നേറ്റത്തിൽ രാജ്യത്തിന് മാതൃകയായി പുതു ചരിത്രം കുറിക്കുന്ന കേരളത്തിൽ നിന്നും സി എസ് സുജാത കൂടി കേന്ദ്രകമ്മറ്റിയിൽ എത്തുമ്പോൾ സ്ത്രീ മുന്നേറ്റ പോരാട്ടത്തിന് കരുത്താവുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here