”കണ്ണെല്ലാം കണ്ണൂരിലേക്ക്”; പൊതുസമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജനസാഗരമായി എകെജി നഗര്‍…

സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ എകെജി നഗര്‍ ജനസാഗരത്താല്‍ നിറഞ്ഞുകഴിഞ്ഞു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം അല്‍പ്പസമയത്തിനകം കണ്ണൂരില്‍ നടക്കും. വൈകിട്ട് നടക്കുന്ന വന്‍ റാലിയോടെയാകും പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുക. കൂറ്റന്‍ റാലി കണ്ണൂരിനെ ചെങ്കടലാക്കും.

എ കെ ജി നഗറില്‍ (കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം) നടക്കുന്ന റാലിയില്‍ രണ്ടുലക്ഷം പേര്‍ അണി നിരക്കും. പാര്‍ട്ടിയുടെ കരുത്തിന്റെയും സംഘടനാശേഷിയുടെയും വിളംബരമാകുമിത്.

ഇന്നലെ രാവിലെ തന്നെ കണ്ണൂരിലേക്ക് ജനങ്ങള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചാണ് റാലി നിശ്ചയിച്ചതെങ്കിലും കേരളമാകെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജനം ഒഴുകിയെത്തുകയാണ്.

ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍നിന്ന് റെഡ് വോളന്റിയര്‍ മാര്‍ച്ചിന്റെ അകമ്പടിയില്‍ പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളും പൊതുസമ്മേളന വേദിയായ എ കെ ജി നഗറിലേക്ക് നീങ്ങും. ജില്ലയിലെ 25,000 റെഡ് വോളന്റിയര്‍മാരില്‍ നിന്ന് തെരഞ്ഞെടുത്ത 2000 പേരാണ് മാര്‍ച്ച് ചെയ്യുക. ഇതില്‍ 1000 വനിതകളാണ്.

റാലിക്കെത്തുന്ന വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശനമില്ല. റാലിയില്‍ പങ്കെടുക്കുന്നവരെ ഇറക്കിയശേഷം വാഹനങ്ങള്‍ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്യണം. എ കെ ജി നഗറിനകത്ത് പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് പൊതുസമ്മേളനവും റാലിയും വീക്ഷിക്കാന്‍ നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ബിഗ് സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സംസാരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here