പാര്‍ട്ടി കോണ്‍ഗ്രസില്‍ ഞങ്ങള്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു; സഖാവ് പെട്ടെന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിച്ചില്ല; ശൈലജ ടീച്ചര്‍

മികച്ച സംഘടനാ പ്രവര്‍ത്തകയായിരുന്നു ജോസഫൈനെന്ന് കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയമായി ഉന്നത നിലവാരമുള്ളവരാക്കി മാറ്റാനും നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ജോസഫൈന്‍. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സഖാവ് ജോസഫൈന്‍ സ്വീകരിച്ചതെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് കുറിപ്പ്

വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം സി ജോസഫൈന്‍ന്റേത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണ് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് സഖാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. ഇന്നലെ ഉച്ചവരെയും വിവിധ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന സഖാവ് പെട്ടന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല.

ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും, പിന്നീട് ഐ സി യു വിലേക്കും മറ്റേണ്ടി വന്നു. ഇന്ന് സഖാവ് നമ്മളോട് വിടവാങ്ങുകയും ചെയ്തു. കാര്‍ക്കശ്യവും തന്റേടവുമുള്ള മികച്ച സംഘടനാ പ്രവര്‍ത്തകയായിരുന്നു അവര്‍. പുറമേ കാര്‍ക്കശ്യ സ്വഭാവമായി തോന്നുമെങ്കിലും സഖാക്കളോടും വേദനയനുഭവിക്കുന്ന ജനങ്ങളോടും വളരെയേറെ സ്‌നേഹവും ആര്‍ദ്രതയും കാണിക്കുന്ന സഖാവായിരുന്നു എം സി ജോസഫൈന്‍.
സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയമായി ഉന്നത നിലവാരമുള്ളവരാക്കി മാറ്റാനും ആശയവല്‍ക്കരിക്കുന്നതിനും നിര്‍ബന്ധം കാണിച്ച ഒരാളാണ് സഖാവ്. അഖിലേന്ത്യാ ജഹാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളായ എം സി ജോസഫൈന്‍ വ്യത്യസ്തങ്ങളായ ഉത്തരവാദിത്യങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്.

സഖാവ് ജോസഫൈന്‍ സംസ്ഥാന പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പരസ്പര ധാരണയോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നു.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എന്നതിന് പുറമെ വനിതാ കമ്മീഷന്‍ അധ്യക്ഷയായും, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍മാനായും, എറണാകുളം ജിസിഡിഎ ചെയര്‍മാനായുമൊക്കെയായി സഖാവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ രാഷ്ട്രീയമേഖലകളില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമാണ് സഖാവ് എം സി ജോസഫൈന്‍.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സഖാവ് ജോസഫൈന്‍ സ്വീകരിച്ചത്. സഖാവിന്റെ ഭര്‍ത്താവ് സഖാവ് മത്തായി കഴിഞ്ഞ വര്‍ഷം അന്തരിച്ചതിന് ശേഷം വലിയ മാനസിക പ്രയാസമാണ് സഖാവ് അനുഭവിച്ചിരുന്നത്. ശാരീരികമായ ചില അസ്വസ്ഥതകളും സഖാവിനെ പിന്‍തുടര്‍ന്നിരുന്നു. അപരിഹാര്യമായ നഷ്ടമാണ് സഖാവിന്റെ വേര്‍പാട് മൂലം ഉണ്ടായത്. കുടുംബാംഗങ്ങളോടും സഖാക്കളോടും നാട്ടുകാരോടുമൊപ്പം ദുഃഖത്തില്‍ പങ്ക് ചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News