
ഇന്ത്യൻ സമൂഹത്തിലെ ജാതിബോധം ഇല്ലാതാക്കാൻ സാമൂഹിക വിപ്ലവം ആവശ്യമാണെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ ദേവസ്വം വകുപ്പ്മന്ത്രി കെ. രാധാകൃഷ്ണൻ.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുന:പ്രസിദ്ധീകരിക്കുന്ന അംബേദ്കർ സമ്പൂർണ്ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. പ്രശാന്ത് എം.എൽ.എ പുസ്‌തകം ഏറ്റുവാങ്ങി.
ജാതിവ്യവസ്ഥ രൂക്ഷമായ ഇന്ത്യയിൽ അതിനെ കൂടുതൽ തീവ്രമാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ജാതിയുടെ പേരിൽ അടിച്ചമർത്തപ്പെട്ട ജനതയെ അവകാശബോധമുള്ളവരാക്കി മാറ്റാനാണ് അംബേദ്കർ ശ്രമിച്ചത്.
അദ്ദേഹത്തിന്റെ ആശയങ്ങൾ കൂടുതൽ പ്രസക്തമായ കാലത്ത് അംബേദ്കർ കൃതികളുടെ പുന:പ്രസിദ്ധീകരണം അഭിനന്ദനമർഹിക്കുന്നുവെന്നും അംബേദ്കർ സമ്പൂർണ്ണ കൃതികൾ പുന:പ്രസിദ്ധീകരിക്കാൻ പട്ടികജാതി – പട്ടികവർഗ്ഗ വകുപ്പ് എല്ലാ സഹായവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുമെന്നും മന്ത്രി പറഞ്ഞു .
അംബേദ്കർ കൃതികളുടെ വില്പനയിലൂടെ ലഭിക്കുന്ന ലാഭം പട്ടികജാതി – പട്ടിക വർഗ്ഗത്തിൽപ്പെടുന്ന ഗവേഷകർക്ക് പുസ്തകരചനയ്ക്കുള്ള ഫെല്ലോഷിപ്പിനായി വിനിയോഗിക്കുമെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. എസ്. ശ്രീകല പറഞ്ഞു. മന്ത്രിയെ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല പൊന്നാട അണിയിച്ച് ആദരിച്ചു. ആദ്യ പതിപ്പിന്റെ എഡിറ്റർ വി. പദ്മനാഭനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here