അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടില്ലേ എന്നാൽ കേരളം ഇപ്പോഴത് കാണുക കൂടി ചെയ്തിരിക്കുകയാണ്. ഏത് വികസന പദ്ധതിക്കും വിലങ്ങു തടിയായി നിൽക്കുന്ന പ്രതിപക്ഷത്തെ പോലെ തന്നെയാണ് ചില മാധ്യമങ്ങളും. ഇപ്പോഴിതാ കെ സ്വിഫ്റ്റ് ആണ് അവരുടെയെല്ലാം പുതിയ ഇര. വികസന വിരുദ്ധ പ്രചരണങ്ങൾ നടത്തി സർക്കാരിനെയും പദ്ധതിയെയും അപകീർത്തിപെടുത്തുകയാണ് ഇരുവരുടെയും ലക്ഷ്യം.
കെ സ്വിഫ്റ്റിൽ നിന്നും കഞ്ചാവ് പിടികൂടി, കെ സ്വിഫ്റ്റ് ബസ്‌റൂട്ടിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി തുടങ്ങിയ ക്യാപ്‌ഷനിൽ മാധ്യമ പ്രവർത്തനം അധഃപതിക്കുന്ന കാഴ്ചയാണ് ജനങ്ങൾ കാണുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശനവും ട്രോളുകളും ഉയരുന്നുണ്ട്.
അതേസമയം, എന്തുകൊണ്ട് മാധ്യമങ്ങള്‍ നിരന്തരമായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനെ മോശപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ച് യൂട്യൂബര്‍ സുജിത്ത് ഭക്തന്‍ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി.കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി നിരന്തരമായി വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു സുജിത്ത് ഭക്തന്റെ ചോദ്യം. ചോദ്യത്തെ അനുകൂലിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
‘ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച കെ. സ്വിഫ്റ്റ് എന്ന പുതിയ സംരഭത്തെ തുടക്കം മുതല്‍ എഴുതി തുലയ്ക്കുവാനാണ് മലയാള മാധ്യമങ്ങളുടെ ‘പാഴ് ‘ ശ്രമം. പ്രൈവറ്റ് ബസ് ലോബിയില്‍ നിന്നും പണം, അല്ലെങ്കില്‍ കുപ്പിയും കോഴിക്കാലും വാങ്ങി നടത്തുന്ന ഈ പണിയുടെ പേരും മാധ്യമപ്രവര്‍ത്തനം എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്,കെ. സ്വിഫ്റ്റ് ബസുകള്‍ക്കെതിരായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് ഓരോ അഞ്ചു മിനിട്ടിലും വാര്‍ത്തകള്‍ പ്രവഹിക്കുകയാണ്.
കെ. സ്വിഫ്റ്റ് ബസില്‍ യാത്രക്കാരന്‍ കഞ്ചാവ് സൂക്ഷിച്ചു, കെ. സ്വിഫ്റ്റു കണ്ട കുട്ടികള്‍ തല ചുറ്റി വീണു, കെ സ്വിഫ്റ്റ് ഡ്രൈവര്‍ യാത്രക്കാരനെ കടിച്ചു. ഇമ്മാതിരി സ്വഭാവമുള്ള നൂറ് വാര്‍ത്തകള്‍ മണിക്കൂര്‍ ഇടവിട്ട് എഴുതിയിടാന്‍ സ്വകാര്യ ബസ് ലോബികളുടെ കൈയില്‍ നിന്ന് ഇവനൊക്കെ എത്രയാണ് കിട്ടിയിട്ടുള്ളത്,’ തുടങ്ങിയവയാണ് സുജിത്ത് ഭക്തന്റെ ചോദ്യത്തെ അനുകൂലിച്ചുവരുന്ന കമന്റുകള്‍.
അതേസമയം, കെ. സ്വിഫ്റ്റ് ബസ് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴിയാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.പിക്കപ്പ് വാനിനായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. രണ്ട് വാഹനങ്ങള്‍ക്കും സംഭവത്തില്‍ തുല്യ ഉത്തരവാദിത്വമെന്നാണ് പൊലീസ് പറഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here