ഈ വർഷത്തെ ഏഷ്യൻ ഗെയിംസ്, തോമസ് കപ്പ് എന്നീ ടൂർണമെൻറുകൾക്ക് നേരിട്ട് യോഗ്യത നേടി മലയാളി ബാഡ്‌മിൻറൺ താരം എച്ച് എസ് പ്രണോയ്.ബാഡ്‌മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
ലോക റാങ്കിംഗിൽ ആദ്യ 15 സ്ഥാനങ്ങളിലുള്ളവർക്ക് നേരിട്ട് യോഗ്യത നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. പ്രണോയ് ആദ്യ 15 റാങ്കിന് പുറത്താണെങ്കിലും സീസണിലെ മികച്ച പ്രകടനവും മുൻനിര താരങ്ങളെ തുടർച്ചയായി പരാജയപ്പെടുത്തുന്നതും കണക്കിലെടുത്താണ് പ്രണോയിയെ ടീമിൽ ഉൾപ്പെടുത്തിയത്.
ലക്ഷ്യ സെൻ, കിടംബി ശ്രീകാന്ത് എന്നിവർ പുരുഷ സിംഗിൾസിലും പി വി സിന്ധു വനിതാ സിംഗിൾസിലും സാത്വിക്, ചിരാഗ് സഖ്യം പുരുഷ ഡബിൾസിലും മത്സരിക്കും. യോഗ്യത നേടുന്ന മറ്റ് താരങ്ങളെ കണ്ടെത്താൻ ട്രയൽസ് നടത്താനും തീരുമാനിച്ചു.
ബാഡ്‌മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ താരം സൈന നെഹ്‌വാൾ രംഗത്തെത്തി. കോമൺവെൽത്ത് ഗെയിംസിനും ഏഷ്യൻ ഗെയിംസിനുമുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാത്തത് അസോസിയേഷൻറെ മത്സരക്രമത്തിലെ അപാകത കാരണമാണെന്ന് സൈന പറഞ്ഞു.
മുപ്പത്തിരണ്ടുകാരിയായ സൈന നെഹ്‌വാൾ ഓൾ ഇംഗ്ലണ്ട് ഓപ്പണർ പൂർത്തിയാക്കി ലണ്ടനിൽ നിന്ന് അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. മാർച്ച് 20നാണ് ടൂർണമെൻറ് അവസാനിച്ചത്.
കോമൺവെൽത്ത് ഗെയിംസിനും ഏഷ്യാഡിനുമുള്ള ട്രയൽസ് ഏപ്രിൽ 15 മുതൽ 20 വരെയാണ് സംഘടിപ്പിക്കുന്നത്. നിലവിൽ സിംഗിൾസിൽ ലോക 23-ാം നമ്പർ റാങ്കുകാരിയാണ് സൈന. ഓൾ ഇംഗ്ലണ്ട് ഓപ്പൺ സിംഗിൾസിൽ സൈന നെഹ്‌വാൾ പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here